തിരുവനന്തപുരം: എസ്.എസ്.എല്‍.സിക്കു പിന്നാലെ ഈവര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷക്കും റെക്കോര്‍ഡ് വിജയശതമാനം. ഹയര്‍ സെക്കന്‍ഡറിക്ക് 88.08 ശതമാനവും വി.എച്ച്.എസ്.ഇക്ക് 84.73 ശതമാനവും വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. കഴിഞ്ഞവര്‍ഷം യഥാക്രമം 82.25, 78.15 ശതമാനമായിരുന്നു പ്ലസ്ടു, വി.എച്ച്.എസ്.ഇ വിജയം. ഹയര്‍ സെക്കന്‍ഡറിയില്‍ 1897 സ്കൂളുകളില്‍നിന്നായി 2,93,112 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2,58,179 പേര് ഉന്നതപഠനത്തിനു യോഗ്യത നേടി. ഇതില്‍ 1,43,620 (91.77) പേര് പെണ്‍കുട്ടികളും 1,14,559 (83.86) പേര് ആണ്‍കുട്ടികളുമാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ 112 സ്കൂളുകളും വി.എച്ച്.എസ്.ഇയില്‍ 46 സ്കൂളുകളും നൂറുമേനി വിജയം കരസ്ഥമാക്കി. ഇതില്‍ പ്ലസ്ടു വിഭാഗത്തില്‍ 9 സ്പെഷ്യല്‍ സ്കൂളുകളും 68 അണ് എയിഡഡ് സ്കൂളുകളും 28 എയ്ഡഡ് സ്കൂളുകളും 7 സര്‍ക്കാര്‍ സ്കൂളുകളും ഉള്‍പ്പെടും. വി.എച്ച്.എസ്.ഇയില്‍ 27 സര്‍ക്കാര്‍ സ്കൂളുകള്‍ക്കും 19 എയ്ഡഡ് സ്കൂളുകള്‍ക്കുമാണ് നൂറുമേനി നേട്ടം. പ്ലസ്ടു വിജയശതമാനത്തില്‍ മുന്നില്‍ കോഴിക്കോട് (90.96) ജില്ലയും പിന്നില്‍ പത്തനംതിട്ട (81.2) ജില്ലയുമാണ്. വി.എച്ച്.എസ്.ഇയില്‍ കൂടുതല്‍ വിജയശതമാനം തൃശൂര്‍ (94.01) ജില്ലയ്ക്കും കുറഞ്ഞത് പത്തനംതിട്ട (74.76) ജില്ലയ്ക്കുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 3,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടി.
സയന്‍സ് വിഭാഗത്തില്‍ 2816 പേരും ഹ്യൂമാനിറ്റീസില്‍ 95 പേരും കൊമേഴ്സ് വിഭാഗത്തില്‍ 423 പേരും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പ്ലസ്ടു സയന്‍സ് ഗ്രൂപ്പില്‍ 87 ശതമാനവും ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ 88.38 ശതമാനവും കൊമേഴ്സ് ഗ്രൂപ്പില്‍ 89.86 ശതമാനവും വിദ്യാര്‍ത്ഥികളാണ് ഉന്നതപഠനത്തിനു യോഗ്യരായത്.
പട്ടികജാതി വിഭാഗത്തില്‍ 74.4 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 69.47 ശതമാനവും ഒ.ഇ.സി വിഭാഗത്തില്‍ 80.11 ശതമാനവും ഒ.ബി.സിയില്‍ 89.03 ശതമാനവും പേര്‍ക്ക് ഉന്നതപഠനത്തിനു അര്‍ഹത ലഭിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 26,702 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 22,625 പേര് പാര്‍ട്ട് ഒന്നിനും രണ്ടിനും മൂന്നിനും വിജയിച്ച് ഉന്നതപഠനത്തിനു യോഗ്യരായി. 24,557 വിദ്യാര്‍ഥികള്‍ പാര്‍ട്ട് ഒന്നും രണ്ടിനും വിജയിച്ചു. 91.97 ശതമാനമാണ് വിജയം. ഇവര്‍ക്ക് ഉപരിപഠനത്തിനു അര്‍ഹതയുണ്ടായിരിക്കില്ല. ഇവര്‍ക്കു ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതുവഴി തൊഴില്‍ നേടുന്നതിനും അപ്രന്റീസ്ഷിപ്പിനും അര്‍ഹത ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: