കോഴിക്കോട്: ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറി ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഭവത്തിലെ സിപിഎം ബന്ധത്തിന് സുപ്രധാനതെളിവുകള്‍ ലഭിച്ചതായി അന്വേഷണ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘം. കൊലപാതകവുമായി ബന്ധപ്പെട്ട അഞ്ച് പേര് കസ്റ്റഡിയിലുള്ളതായി അറിയുന്നു. സി.പി.എമ്മിന്റെ രണ്ട് ഏരിയാ കമ്മറ്റികള്‍ക്ക് പങ്കുള്ളതായും പോലീസിന് തെളിവുലഭിച്ചിട്ടുണ്ട്. അക്രമികള്‍ സഞ്ചരിച്ച കെ.എല്‍.ഡി. 8144 നമ്പര്‍ ഇന്നോവ കാര്‍ ഉടമ കെ.പി. നവീന്‍ദാസ്, നവീന്‍ദാസിന്റെ സഹോദരന് വിജീഷ്, കാര്‍ വാടകയ്ക്കെടുത്ത വാടപ്പാടി റഫീക്കിന്റെ കൂട്ടുകാരന് ഹാരിസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകയ്ക്കെടുത്ത റഫീഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
അക്രമിസംഘത്തില്‍ ഏഴു പേര് ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം അതേസമയം സിപിഎമ്മിന്റെ രണ്ട് ഏരിയാകമ്മിറ്റികള്‍, ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്. ചൊക്ലിയിലെ സബ് സ്റ്റേഷന് സമീപം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇന്നോവ കാര്‍ കണ്ടെത്തിയത്. 2010 സപ്റ്റംബര്‍ 28 ന് തലശ്ശേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് കാര്‍. തെളിവ് നശിപ്പിക്കാന്‍ വേണ്ടി കാര്‍ കഴുകി വൃത്തിയാക്കിയ ശേഷം മണ്ണെടുത്ത സ്ഥലത്ത് ഒളിപ്പിച്ചുവെച്ച നിലയിലാണ് കാര്‍ പോലീസ് കണ്ടെത്തിയത്.
മാഹിയിലെ രണ്ട് ബിഎംഎസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് റഫീഖ്. റഫീഖ് ഈയിടെയാണ് ജയിലില്‍ നിന്നിറങ്ങിയത്. മറ്റ് ആറ് പേര്‍ക്കും സിപി.എമ്മുമായി അടുത്ത ബന്ധമുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍. ഇന്നോവ കാര്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ഞൂറിലധികം കാറുകള്പരിശോധിച്ചാണ് അക്രമിസംഘം സഞ്ചിരിച്ച കാര്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ മേല്‍ നോട്ടം എ.ഡി.ജിപി വിന്‍സെന്റ് എം.പോളിനാണ്. വടകര എസ്.പി.ടി.കെ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് അന്വേഷണചുമതല
വെളളിയാഴ്ച രാത്രി 10.15 ഓടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വള്ളിക്കാട് വെച്ചാണ് ചന്ദ്രശേഖരനെ ‘ഇനോവ’കാറിലെത്തിയസംഘം ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പരിശീലനം സിദ്ധിച്ച കൊലയാളി സംഘം തങ്ങളുടെ കൃത്യം പൂര്‍ത്തിയാക്കിയത്.പോലീസാണ് ചന്ദ്രശേഖരനെ വടകര ആശുപത്രിയിലെത്തിച്ചത്. തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ റവലൂഷണറിസ്ഥാനാര്ത്ഥിയായിയായി മത്സരിച്ച ചന്ദ്രശേഖരന് നേടിയവോട്ടുകളാണ് സി.പി.എം സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണമായതും മുല്ലപ്പള്ളി രാമചന്ദ്രന് വിജയം നേടിയതും.
വടകര ഗവ. ആശുപത്രിയില്‍ നിന്നും മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു ഇന്നലെ ആയിരക്കണക്കിനാളുകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് എത്തിയത്. മന്ത്രിമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സാഹിത്യസാംസ്കാരിക നേതാക്കള്‍ തുടങ്ങി ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് ഹര്‍ത്താലായിട്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചേര്‍ന്നത.് ഏറെ വൈകി 3.30 നാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളും ബന്ധുക്കളും ഏറ്റുവാങ്ങിയത്.
കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചമൃതദേഹത്തില് അന്ത്യാഭിവാദ്യങ്ങള്അര്പ്പിക്കാന് വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര ടൗണ്‍ഹാളിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്, ബിജെപി നേതാക്കളായ സി.കെ.പത്മനാഭന്, കെ.സുരേന്ദ്രന്, എം.ടി.രമേശ്, പി. രഘുനാഥ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന് മുഹമ്മദ്, എം.കെ. മുനീര്‍, കെ.പി. മോഹനന്, തിരുവഞ്ചൂര്രാധാകൃഷ്ണന്, കെ.പി.സിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.പിമാരായ എം.കെ. രാഘവന്, കെ.സുധാകരന്, ഇ.ടി. മുഹമ്മദ് ബഷീര്‍, ബര്ളിന് കുഞ്ഞനന്തന്‍നായര്‍, ഇടതുപക്ഷ ഏകോപനസമിതി നേതാക്കളും സഹയാത്രികരുമായ അഡ്വ. കുമാരന് കുട്ടി, കുഞ്ഞിക്കണാരന്‍, കെ.സി. ഉമേഷ്ബാബു, വി.പിവാസുദേവന്‍, ഡോ. ആസാദ്, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, എം.പി.വീരേന്ദ്രകുമാര്‍, കെ. അജിത, എം.ടി.പത്മ, പി. ഗംഗാധരന്, ജില്ലാകലക്ടര്‍ മോഹന്‍കുമാര്‍ സിറ്റി കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, അബ്ദുല്‍ വഹാബ്, ഐ.വി. ബാബു തുടങ്ങിയ നിരവധി പേര് ടൗണ്‍ഹാളില്‍ എത്തിയിരുന്നു. ടൗണ്‍ഹാളില്‍ നിന്നും വിലാപയാത്ര കൊയിലാണ്ടി,വടകര, ഓര്‍ക്കാട്ടേരി വഴി ഒഞ്ചിയത്തെ വീട്ടുവളപ്പിലെത്തി. പൊതുദര്ശനസ്ഥലങ്ങളിലുടനീളം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. കൊയിലാണ്ടിയില്‍ സൈമണ്‍ ബ്രിട്ടോ അഭിവാദ്യം അര്‍പ്പിച്ചു. വടകരയില്‍ ആര്.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍ പ്രാന്തബൗദ്ധി ശിക്ഷന്‍ പ്രമുഖ് കെ. ബി ശ്രീകുമാര്‍ മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: