നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രശ്നാധിഷ്ടിത, മൂല്യാധിഷ്ടിത സമദൂര നിലപാട് സ്വീകരിക്കുമെന്ന് ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ.ക്രിസ്തുദാസ് വ്യക്തമാക്കി. ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്നോ, ചെയ്യരുതെന്നോ സഭ പറയില്ല. വിശ്വാസികള്‍ക്ക് തീരുമാനിക്കാം. ഇക്കാര്യത്തില്‍ സഭ പ്രത്യേകിച്ചൊരു നിലപാട് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തില്‍ 1,60,000 ല്‍ ഏറെ വോട്ടര്‍മാരുണ്ട്. ഏതെങ്കിലും ഒരു സമുദായം മാത്രം നോക്കിയാല്‍ ഒരു സ്ഥാനാര്‍ഥിയെയും വിജയിപ്പിക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരെ ജനം ജയിപ്പിക്കുമെന്നും ഫാ.ക്രിസ്തുദാസ് അറിയിച്ചു.
രാവിലെ ബിഷപ്പ് ഹൗസിലെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്.ശെല്‍വരാജ് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കുണ്ടായിരുന്ന പിന്തുണ സഭ ഇക്കുറിയും നല്‍കണമെന്ന് ശെല്‍വരാജ് അഭ്യര്‍ത്ഥിച്ചു. പതിനഞ്ച് മിനിറ്റ് നേരത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ശെല്‍വരാജ് മടങ്ങി. ഇതിനു ശേഷമാണ് സഭ നിലപാട് അറിയിച്ചത്.
നെയാറ്റിന്കരയില് സമദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലത്തിന് സഭയും സമദൂരം പ്രഖ്യാപിച്ചിരിക്കുന്നത്. പിന്തുണ തേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: