കെയ്റോ: സൗദി അറേബ്യ ഈജിപ്റ്റിലെ എംബസി അടച്ചുപൂട്ടി. അംബാസഡറെ തിരിച്ചു വിളിച്ചു. ഈജിപ്ഷ്യന്‍ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അഹമ്മദ് അല്‍ ഗിസാവിയെ ജിദ്ദയില്‍ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
കെയ്റോയിലെ സൗദി എംബസിക്കു മുന്നില്‍ നൂറു കണക്കിനു പേരാണു പ്രക്ഷോഭം നടത്തിയത്. അലക്സാഡ്രിയയിലെയും സിയൂസിലെയും കോണ്‍സുലേറ്റുകളും അടച്ചിട്ടുണ്ട്. ഏപ്രില്‍ 17 നാണു ഗിസാവിയെ ജിദ്ദ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. സൗദി സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്നതിന്റെ പേരില്‍ ഗിസാവിയെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണെന്ന് അറബിക് നെറ്റ്വര്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ഫര്‍മേഷന്‍ എന്ന ഈജിപ്ഷ്യന്‍ സംഘടന ആരോപിച്ചു.
എന്നാല്‍ ഗള്‍ഫില്‍ തീര്‍ഥാടകനായി എത്തിയ ഗിസാവിയെ അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. സൗദിയിലെ ജയിലില്‍ കഴിയുന്ന ഈജിപ്റ്റുകാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് അറസ്റ്റെന്നും ഇവര്‍ പറയുന്നു.
അതേസമയം, അഭിഭാഷകന് മയക്കുമരുന്നു കൈവശം സൂക്ഷിച്ചതിനാലാണ് പിടിയിലായതെന്ന് ഈജിപ്റ്റിലെ സൗദി അംബാസഡര്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി ഈജിപ്റ്റിലെ പട്ടാളഭരണകൂടം സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ടു വരികയാണെന്നു ഈജിപ്റ്റിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: