തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പി.എസ്. സി തീരുമാനിച്ചു. ഈമാസം 30 ന് കാലാവധി അവസാനിക്കുന്നതും നാലരവര്‍ഷം പൂര്‍ത്തിയാവാത്തതുമായ അധ്യാപകതസ്തികകള്‍ ഉള്‍പ്പെടെ 893 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഒരുവര്‍ഷം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. പി. എസ്. സി ചെയര്‍മാന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കാലാവധി നീട്ടിയത്. അടുത്തമാസം ഏഴിനു ചേരുന്ന കമ്മീഷന് യോഗത്തില്‍ അവതരിപ്പിച്ച് അന്തിമ അംഗീകാരം നേടിയെടുക്കണം. ഈമാസം 30 ന് കാലാവധി തീരുന്ന റാങ്കുലിസ്റ്റുകള്‍ ദീര്‍ഘിപ്പിക്കണമെന്ന മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ പരിഗണിച്ചാണ് പി. എസ്. സിയുടെ നടപടി. നിബന്ധനകളോടെയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി പി.എസ്.സി നീട്ടിയത്. കാലാവധി നീട്ടിയ തസ്തികയ്ക്കു സമാനമായ തസ്തികയുടെ റാങ്ക് ലിസ്റ്റ് പുതുതായുണ്ടാവുകയാണെങ്കില് പഴയ റാങ്ക് ലിസ്റ്റ് റദ്ദാവും.
പോലിസ് കോണ്‍സ്റ്റബിള്‍, പി.ഡബ്ല്യു.ഡി, എല്‍.എസ്.ജി.ഡി എന്നീ വകുപ്പുകളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പാര്‍ട്ട് ടൈം ലാഗ്വേജ് ടീച്ചര്‍, അസിസ്റ്റന്റ് സര്ജന്, സ്റ്റാഫ് നഴ്സ് തുടങ്ങിയ റാങ്ക് ലിസ്റ്റുകള്‍ക്കു നീട്ടലിന്റെ പ്രയോജനം ലഭിക്കും. നീട്ടിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലരവര്‍ഷം പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്വാഭാവികമായി റദ്ദാവുമെന്നും പി.എസ്.സി വ്യക്തമാക്കി. ഏപ്രില്‍ 30ന് റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും ഈമാസം കമ്മീഷന് യോഗം നിശ്ചയിച്ചിട്ടില്ലാത്തതുമായ പശ്ചാത്തലത്തിലാണ് ചെയര്മാന് പ്രത്യേക അധികാരമുപയോഗിച്ച് റാങ്ക് ലിസ്റ്റ് നീട്ടിയത്.
അടിയന്തരസാഹചര്യത്തില്‍ ചെയര്‍മാനോ ചെയര്മാന് നിയോഗിക്കുന്ന അംഗത്തിനോ തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിരിക്കുമെന്ന്പി.എസ്.സിയുടെ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും വ്യവസ്ഥയുണ്ട്. തീരുമാനമെടുത്തശേഷം അടുത്ത കമ്മീഷന്റെ അനുമതി വാങ്ങണം. ഇതുപ്രകാരമായിരുന്നു കമ്മീഷന്റെ നടപടി.
അധ്യാപക തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റ് നീട്ടണമെന്ന് ഈമാസം 11ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചോദ്യം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി നിരാകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉപാധികളോടെ സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചത്. പെന്‍ഷന്‍പ്രായം 56 ആക്കിയിരുന്നില്ലെങ്കില്‍ ഉണ്ടാവുമായിരുന്ന ഒഴിവുകള്‍ കണക്കാക്കി സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള കുറവുണ്ടാവാതിരിക്കാനാണ് ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: