ന്യൂദല്‍ഹി: സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കാനാവാതെ തളര്‍ന്ന അവസ്ഥയിലാണ് യുപിഎ സര്‍ക്കാരെന്ന് ബിജെപി ചൂണ്ടിക്കാട്ടി. വെന്റിലേറ്ററില്‍ കഴിയുന്ന സര്‍ക്കാരില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല.
2014 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക്ബസു നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാര്‍ട്ടി.
അടുത്ത പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സാമ്പത്തിക മേഖലയില്‍ കാര്യമായ ചലനങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കൗശിക് ബസു വാഷിംഗ്ടണില്‍ വിദേശനിക്ഷേപകരോട് പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് മുന്‍ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ വ്യക്തമാക്കി. അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരിനെക്കുറിച്ച് അദ്ദേഹം ഒരു സത്യം പറഞ്ഞുവെന്നുമാത്രം, സിന്‍ഹ വ്യക്തമാക്കി.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് മറ്റുള്ളവരെ കുറ്റം പറയുകയാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍. അവര്‍ അന്താരാഷ്ട്ര സാമ്പത്തിക പ്രതിസന്ധിയെയും സംസ്ഥാനസര്‍ക്കാരുകളെയും പ്രതിപക്ഷ പാര്‍ട്ടികളെയും ഒടുവില്‍ വ്യവസായികളെയും കോര്പ്പറേറ്റുകളെയുമെല്ലാം കുറ്റം പറയുകയാണ്. തങ്ങളെ ഒഴികെ മേറ്റ്ല്ലാവരെയും അവര്‍ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദി. ബസു പറഞ്ഞത് സത്യമാണ്. മുന്നോട്ടു കുതിക്കാനുള്ള എല്ലാ കരുത്തും ഇന്ത്യക്ക് ഉണ്ടെങ്കിലും അതിനെ നയിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഇല്ലെന്ന് സിന്‍ഹ പറഞ്ഞു. സര്‍ക്കാരിനും ഭരണകക്ഷിക്കും സഖ്യകക്ഷികള്ക്കുമെല്ലാം ഉള്ളില്‍ പുകയുന്ന വൈരുദ്ധ്യങ്ങള്‍ മൂലം ഭരണകൂടത്തിന് ചലിക്കാന്‍ കഴിയുന്നില്ല. ഭക്ഷ്യ നാണയപ്പെരുപ്പം ഇരട്ട സംഖ്യയോട് അടുക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതിന് പരിഹാരം കാണാന്‍ കഴിയാതെ സര്‍ക്കാര്‍ വലയുകയാണ്. സമ്പദ്രംഗത്ത് ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം ഇതാണെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.
രണ്ടാം യുപിഎ സര്‍ക്കാരില്‍ ഒരു പരിഷ്കാരങ്ങള്‍ക്കും സാധ്യതയില്ലെന്നതിന്റെ സൂചനയാണ് കൗശിക് ബസുവിന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് രാജീവ്പ്രതാപ് റൂഡി പറഞ്ഞു. കേന്ദ്രത്തിന് ഒരു കാര്യത്തിലും സഖ്യകക്ഷികളുടെ പിന്തുണയില്ല. പ്രമുഖ സഖ്യകക്ഷികളൊന്നും കോണ്‍ഗ്രസിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ല. സഖ്യകക്ഷികള്‍ക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ആസന്നമായ തെരഞ്ഞെടുപ്പിന്റെ സൂചനയാണിത്. റൂഡി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
വാഷിംഗ്ടണില്‍ അന്താരാഷ്ട്ര സമാധാനത്തിനായുള്ള കാര്‍ണഗി എന്‍ഡോവ്മെന്റ് യോഗത്തിലാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ മുരടിപ്പ് വ്യക്തമാക്കുന്ന പ്രസ്താവന കൗശിക് ബസു നടത്തിയത്. സര്‍ക്കാരിന്റെ കൂട്ടുകക്ഷി സംവിധാനവും നിര്‍ണായക നടപടികള്‍ എടുക്കാന്‍ ഉദ്യോഗസ്ഥവൃന്ദം തയ്യാറാകാത്തതുമെല്ലാം തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്ന് ഭരണകൂടത്തെ പിന്തിരിപ്പിക്കുകയാണെന്നും പൊതുതെരഞ്ഞെടുപ്പിനുശേഷം പരിഷ്കാരങ്ങളുടെ കുത്തൊഴുക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ നടക്കുന്ന അഴിമതിയും മറ്റ് വിവാദങ്ങളും ബസു പരാമര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: