ന്യൂദല്‍ഹി: രാമസേതു ദേശീയ സ്മാരകമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയില്ല. രാമസേതു ദേശീയ സ്മാരകം ആക്കുന്ന കാര്യത്തില്‍ അനുകൂലമാണോ പ്രതികൂലമാണോ എന്നാണ് ജസ്റ്റീസുമാരായ എച്ച്.എല്‍.ദത്തു, എ.ആര്.ദാവെ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി നിലപാട് എടുക്കട്ടെയെന്നുമാണ് അഭിപ്രായമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് കേസ് ആഗസ്റ്റ് മൂന്നാം വാരത്തിലേക്ക് കോടതി മാറ്റി.
ജനതാപാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. രാമസേതു വിഷയത്തില്‍ നിരവധി കേസുകളാണു മദ്രാസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഫയല്‍ ചെയ്തിരിക്കുന്നത്. രാമസേതു തകര്‍ത്തു പാക് കടലിടുക്കിലൂടെ കപ്പല്‍ ചാല് നിര്‍മിക്കാനുള്ള പദ്ധതിക്കെതിരായാണ് കേസുകളിലധികവും.
ഹൈന്ദവര്‍ വിശുദ്ധമായി കരുതുന്ന രാമസേതു തകര്‍ക്കരുതെന്നും ദേശീയ സ്മാരകമാക്കി സംരക്ഷിക്കണമെന്നുമാണ് ഹിന്ദു സംഘടനകള്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടറിയിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: