ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് നയം തിരുത്തിയ സുപ്രീംകോടതി ഹജ്ജിന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഹജ്ജ് കച്ചവടമാക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയം പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രസാദ് ദേശായ് എന്നിവരടങ്ങുന്ന ബെഞ്ച് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഹജ്ജിന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘം പോവേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ കോടതി ഇതിലെ അംഗങ്ങളുടെ എണ്ണം ചുരുക്കി ക്രമേണ ഈ സംവിധാനം നിര്‍ത്തലാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതി അവധിക്ക് പിരിയുന്നതിന് മുമ്പ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിലവില്‍ 32 ആളുകളാണ് പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തിലുള്ളത്. പുതിയ ഹജ്ജ് നയത്തില്‍ സര്‍ക്കാര്‍ ഇത് പത്താക്കി കുറച്ചിരുന്നു. എന്നാല്‍, പത്തുപേരും ആവശ്യമില്ലെന്നും നാലോ അഞ്ചോ പേര് മാത്രമേ സൗഹൃദ സന്ദര്‍ശനം നടത്തേണ്ടതുള്ളൂവെന്നും കോടതി പറഞ്ഞു. ക്രമേണ ഇത് ഇല്ലാതാക്കണം. സൗഹൃദസംഘത്തില്‍ ചില വ്യക്തികള്‍ ആവര്‍ത്തിച്ച് പോവുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എന്തിനാണ് ഇങ്ങനെ ഒരു സംഘം ഹജ്ജിന് പോകുന്നതെന്ന് കോടതി ആരാഞ്ഞു. 1964ല്‍ പാക്കിസ്ഥാന് ഇന്ത്യക്കെതിരെ നടത്തിയ തെറ്റായ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് 1967ല്‍ ഇത്തരമൊരു സംഘത്തെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍ അന്നത്തേതില്‍നിന്ന് സാഹചര്യം മാറിയതിനാല്‍ ഇപ്പോള്‍ ഇങ്ങനെയൊരു സംഘത്തിന്റെ ആവശ്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഹജ്ജ് തീര്‍ത്ഥാടനത്തെ വാണിജ്യ സംരംഭമായി കാണരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഈ വര്‍ഷം പുതിയ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നല്കിയ വിശദീകരണത്തിനെതിരെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നല്കിയ പരാതി പരിഗണിക്കവെയാണ് കോടതി തീര്‍ത്ഥാടനത്തെ വാണിജ്യ സംരംഭമാക്കരുതെന്ന് അഭിപ്രായപ്പെട്ടത്. പുതിയ ഹജ്ജ് നയം സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ അവ ഏപ്രില്‍ 23നകം സമര്‍പ്പിക്കാനും സ്വകാര്യ ടൂര്‍ ഒാപ്പറേറ്റര്മാരോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് 30ന് വീണ്ടും പരിഗണിക്കും.
പുതിയ ഹജ്ജ് നയമനുസരിച്ച് ഒരാള്‍ക്ക് ഒരുതവണ മാത്രമേ സബ്സിഡി നല്‍കൂ. 70 വയസ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ സബ്സിഡി ആനുകൂല്യം നല്‍കും. നാലുതവണ നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടും ഹജ്ജ് യാത്രക്കുള്ള ഭാഗ്യം ലഭിക്കാത്തവര്‍ക്ക് അടുത്ത പ്രാവശ്യം നറുക്കെടുപ്പില്ലാതെതന്നെ സബ്സിഡി നല്‍കാനും പുതിയ നയത്തില്‍ വ്യവസ്ഥയുണ്ട്. ഹജ്ജ് സബ്സിഡി നല്‍കുന്നത് സുതാര്യമല്ലെന്ന പരാതികളെത്തുടര്‍ന്നാണ് വ്യക്തമായ നയരൂപീകരണം നടത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
കേന്ദ്രസര്‍ക്കാരിന്റെ ഇക്കൊല്ലത്തെ ഹജ്ജ് ക്വാട്ടയില്‍നിന്ന് 800 സീറ്റ് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള കേസിലാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2012ലേക്കുള്ള പുതിയ ഹജ്ജ് നയം രൂപവല്‍ക്കരിക്കാനും കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിസംഘം സൗദിഅറേബ്യയിലേക്ക് പോകുന്നത് മോശമായ മതാചാരമാണെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഹജ്ജിന് പ്രത്യേക പ്രതിനിധിസംഘത്തെ അയക്കുന്നതിനെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ന്യായീകരിച്ചിരുന്നു. നേരത്തെ 30 വരെ അംഗങ്ങളുണ്ടായിരുന്നു. പ്രതിനിധി സംഘത്തിലെ അംഗത്തിന് ഭാര്യയെയോ ഭര്‍ത്താവിനെയോ സുഹൃത്തിനെയോ സ്വന്തം ചെലവില്‍ കൊണ്ടുപോകാം. ഹാജിമാരെ സന്ദര്‍ശിച്ച് അവരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പ്രതിനിധിസംഘത്തിന്റെ ഉദ്ദേശ്യമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. 2012ല്‍ ഹജ്ജിന് വേണ്ടിവരുന്ന സബ്സിഡി എത്രയെന്ന് ഹജ്ജ് കഴിയുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: