തിരുവനന്തപുരം: ലീഗിന് അഞ്ചാം മന്ത്രിയും മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റും അനൂപ് ജേക്കബ്ബിന് ഇഷ്ടവകുപ്പും നല്കാന് തീരുമാനിച്ചു കൊണ്ട് കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് കീഴടങ്ങി. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് പിന്തുണ നല്കാന് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു.
ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ കോണ്‍ഗ്രസ്. മന്ത്രിസഭാ രൂപീകരണവേളയില്‍ തന്നെ ലീഗ് ഈ ആവശ്യമുന്നയിച്ചപ്പോള്‍ അംഗീകരിക്കാഞ്ഞതും അതിനാലാണ്. പിറവം ഉപതിരഞ്ഞെടുപ്പിനു ശേഷം ലീഗ് ഔദ്യോഗികമായി യുഡിഎഫ് യോഗത്തില്‍ അഞ്ചാം മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. തുടര്‍ന്ന് കെപിസിസി യോഗം ചേര്‍ന്ന് ഒരു കാരണവശാലും ലീഗിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് തീരുമാനിച്ചു. പ്രമുഖ നേതാക്കള്‍ പരസ്യമായി തന്നെ ഇക്കാര്യം പറയുകയും ചെയ്തു. ലീഗിനു മുന്നില്‍ കീഴടങ്ങരുതെന്ന കെപിസിസി തീരുമാനം അറിയിക്കാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ദല്‍ഹിയില്‍ പോകുകയും ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സാമുദായിക സംഘടനകളും അഞ്ചാം മന്ത്രിയെന്ന ലീഗിന്റെ ആവശ്യം തള്ളണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാമുദായിക സന്തുലനം നഷ്ടപ്പെടുമെന്നാണ് ഇവരെല്ലാം ചൂണ്ടിക്കാട്ടിയത്.
കെപിസിസിയിലും ലീഗിന് എതിരെ നിലപാട് വന്നതിനാല്‍ അഞ്ചാം മന്ത്രിക്കു പകരം മറ്റേതെങ്കിലും സ്ഥാനം നല്കി ലീഗിനെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഒരു കാരണവശാലും ലീഗിന് ഒരു മന്ത്രിയെ കൂടി നല്‍കില്ലെന്ന ധാരണ പരന്നു. എന്നാല്‍ ഇന്നലെ ദല്‍ഹിയില്‍ ലീഗ് നേതാക്കളായ ഇ.അഹമ്മദും, ഇ.ടി.മുഹമ്മദ് ബഷീറും അഞ്ചാം മന്ത്രി സ്ഥാനം ഒഴികെ മറ്റൊന്നും വേണ്ടെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. മന്ത്രിസ്ഥാനമില്ലെങ്കില്‍ സര്‍ക്കാരിനു പിന്തുണ നല്കുന്ന കാര്യം പുനപ്പരിശോധിക്കേണ്ടി വരുമെന്ന ഭീഷണിയും മുഴക്കി. തുടര്‍ന്നാണ് മന്ത്രിസ്ഥാനം തന്നെ നല്കാന് കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്.
ലീഗിന്റെ ആവശ്യത്തിന് വഴങ്ങിയതോടൊപ്പം ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലൊരെണ്ണം വേണമെന്ന കേരള കോണ്‍ഗ്രസ് മാണിയുടെ ആവശ്യവും കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു. ഈ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് ഇന്നലത്തെ യോഗത്തില്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നെങ്കിലും മാണി വഴങ്ങിയില്ല. ലീഗും മാണിക്ക് പിന്തുണയുമായി എത്തിയതോടെ ഒരു സീറ്റ് മാണിക്കും ഒരു സീറ്റ് കോണ്‍ഗ്രസിനുമെന്ന് തീരുമാനിക്കുകയായിരുന്നു.
ടി.എം.ജേക്കബ് കൈകാര്യം ചെയ്തിരുന്ന വകുപ്പു തന്നെ അനൂപ് ജേക്കബ്ബിന് വേണമെന്ന് ജോണി നെല്ലൂര്‍ യോഗത്തിലാവശ്യപ്പെട്ടു. ഇതിനെതിരെ ആരും പ്രതികരിച്ചില്ല. അനൂപിന് ഇഷ്ടമുള്ള വകുപ്പ് നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതോടെ ആ പ്രശ്നവും പരിഹരിക്കുകയായിരുന്നു. നെയ്യാറ്റിന്‍കരയില്‍ ആര്.ശെല്‍വരാജിന് പിന്തുണ നല്‍കുന്നതിനെ കുറിച്ചും ഉമ്മന്‍ചാണ്ടി തന്നെയാണ് യോഗത്തിലറിയിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന് ഗുണകരം ശെല്‍വരാജിന്റെ സ്ഥാനാര്ഥിത്വമാണെന്നായിരുന്നു ന്യായം. ഇതും എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: