തിരുവനന്തപുരം: ലാവലിന്‍ അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സിബിഐ പ്രത്യേക കോടതിയുടെ വിമര്‍ശനം. രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും നേരിട്ട് ഹാജരാവാതിരുന്നതിനെത്തുടര്ന്നാണിത്. ജൂലായ് പത്തിന് നേരിട്ട് ഹാജരാകണമെന്ന് കോടതി പിണറായിയോട് നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്ച ഹാജരായില്ല. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജഡ്ജി ടി.എസ്.പി. മൂസത് സമന്‍സ് ഉത്തരവിട്ടിരുന്നു. ഉത്തരവ് അനുസരിക്കാത്തത് ശരിയായ കീഴ്വഴക്കമല്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ രണ്ടു തവണയും കേസ് പരിഗണിച്ചപ്പോള്‍ പിണറായി കോടതിയില്‍ ഹാജരായിരുന്നില്ല.
ലാവലിന്‍ കമ്പനി മുന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലും കോടതിയില്‍ ഹാജരായില്ല. കേസിലെ പ്രതികളായ എസ്എന്‍സി ലാവലിന്‍ കമ്പനിക്കും ക്ലൗസ് ട്രെന്‍ഡിലിനും ഇതുവരെ സമന്‍സ് നടപ്പാകാന്‍ സിബിഐ സംഘത്തിന് കഴിഞ്ഞിട്ടില്ല. മറ്റ് ആറ് പ്രതികള്‍ ഹാജരായി. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ക്ലോസ് ട്രെന്‍ഡലിനെ ഒഴിവാക്കി വിചാരണ നടത്തണമെന്ന് പിണറായിയുടെ അഭിഭാഷകന് എം.കെ.ദാമോദരന്‍ സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കെഎസ്ഇബി മുന്‍ ചെയര്മാന്മാരായിരുന്ന ആര്. ശിവദാസ്, പി.എ. സിദ്ധാര്‍ത്ഥ മേനോന് എന്നിവര്‍ക്കും മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി മോഹനചന്ദ്രന്, കെ.എസ്.ഇ.ബി. മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന് നായര്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവരും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജഡ്ജി ടി.എസ്.പി. മൂസത് ഉത്തരവിട്ടിരുന്നു. 2011 ഡിസംബര്‍ 19ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതികള്‍ ഹാജരാകാന്‍ കോടതി സമന്‍സ് ഉത്തരവിട്ടത്.
ലാവലിന്‍ കേസില്‍ സിബിഐയുടെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍, അഡ്വ.നെയ്യാറ്റിന്‍കര നാഗരാജ് എന്നിവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടരന്വേഷണറിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറിലാണ് സിബിഐ സമര്‍പ്പിച്ചത്. ക്രൈം പത്രാധിപര്‍ നന്ദകുമാര്‍, വ്യവസായി വി.ദീപക് കുമാര്‍ എന്നിവര്‍ പിണറായിക്കും സ്പീക്കര്‍ ജി.കാര്‍ത്തികേയനും വിദേശ മലയാളി ദിലീപ് രാഹുലനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: