ലാഹോര്‍: മുംബയ് ഭീകരാക്രമണ കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജമാത് ഉദ്-ദവ തലവന്‍ ഹഫീസ് സയിദിനെതിരെ വ്യക്തമായ തെളിവുകള്‍ ഇന്ത്യ കൈമാറിയാല്‍ മാത്രമേ അയാളെ പാകിസ്ഥാന് നിയമം അനുസരിച്ച് വിചാരണ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു.
ഇന്ത്യ- പാക് ബന്ധത്തില്‍ ഹഫീസ് സയീദിന്റെ വിഷയം ഗൗരവകരമായ ഒന്നാണ്. എന്നാല്‍ തെളിവില്ലാതെ ഒരാളെ എങ്ങനെയാണ് വിചാരണ ചെയ്യുക. പാകിസ്ഥാനിലെ കോടതികള്‍ സ്വതന്ത്രമാണെന്നും ഗിലാനി മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ 16ന് ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആഭ്യന്തര സെക്രട്ടറി തല ചര്‍ച്ചയില്‍ ഹഫീസ് സയിദിന്റെ വിഷയം ചര്‍ച്ച ചെയ്യുമെന്നും ഗിലാനി പറഞ്ഞു. ഇന്ത്യാ-പാക് ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള പ്രായോഗിക നടപടികളുമായി ഇരു രാജ്യങ്ങളും മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമാണു പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഇന്ത്യാ സന്ദര്‍ശനം.
വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകും. ഇന്ത്യയുമായി നല്ല ബന്ധമുണ്ടാകണമെന്നാണു പാക്ക് പൗരന്മാരും സൈന്യവും ആഗ്രഹിക്കുന്നത്. നിരോധിച്ച സംഘടനകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഗിലാനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: