കോഴിക്കോട്: ബഹുജനസമരങ്ങള്‍ക്ക് നേരേ മുഖം തിരിച്ചു നിന്ന സിപിഎം നിലപാടും പാര്‍ട്ടി നേതൃത്വത്തിനുണ്ടായ വ്യക്തിപരമായ വീഴ്ചകളും തുറന്നുകാട്ടുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്.
ലോക്സഭാ,നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. ബഹുജന സമരങ്ങളില്‍ നിന്ന് സിപിഎം നേതൃത്വം അകന്നുപോയത് പശ്ചിമബംഗാളിലേയും കേരളത്തിലേയും പാര്‍ട്ടിയുടെ അടിത്തറയില്‍ വിള്ളലുണ്ടാക്കിയെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരെ ഗൗരവകരമായി ബാധിക്കുന്ന ബഹുജന സമരങ്ങളുടെ കാരണങ്ങളെ പാര്‍ട്ടി നേതൃത്വം അവഗണിക്കരുത്. ചില നേതാക്കള്‍ തന്നിഷ്ടപ്രകാരമുള്ള നിലപാടുകളാണ് പ്രശ്നങ്ങളില്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വീണ്ടും അധികാരത്തിലേറിയെങ്കിലും ത്രിപുരയിലും പാര്‍ട്ടി നേതൃത്വത്തില്‍ അപചയങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇടതുഐക്യം ശക്തിപ്പെടുത്തണമെന്ന പൊതു ധാരണയ്ക്കു വിരുദ്ധമായി തോല്‍വിയുണ്ടായപ്പോള്‍ ബംഗാളിലെ തിരിച്ചടികളില്‍ ഇടതുഘടകകക്ഷികളായ സിപിഐയും മറ്റും കൂടെ നിന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയരുന്ന ലൈംഗികാപവാദങ്ങളേപ്പറ്റി ജാഗ്രത പാലിക്കണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കരുതെന്നും ഇന്നലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി,മയക്കുമരുന്ന്,ലൈംഗികാപവാദം എന്നിവയില്‍ പാര്‍ട്ടിനേതൃത്വം ഉള്‍പ്പെടുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ചില പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഇത്തരം നിലപാടുകള്‍ പാര്‍ട്ടിയുടെ അപചയത്തിനു കാരണമായെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയിലെ ചില നേതാക്കളെ വിമര്‍ശിക്കാന്‍ പ്രവര്‍ത്തകര്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ഭയമാണ്. സംഘടനാ തീരുമാനങ്ങള്‍ ചോരുന്നത് വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ-സംഘടനാ റിപ്പോര്ട്ടിന്മേലുള്ള പ്രതിനിധികളുടെ ചര്‍ച്ച ഇന്ന് മുതല്‍ നടക്കും.
ഇന്നലെ രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലും പാര്‍ട്ടിക്കേറ്റ തിരിച്ചടികളുടെ പട്ടികയുമായായിരുന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിച്ചത്. ബംഗാളിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടികള്‍ക്കു കാരണമായെന്നും രാഷ്ട്രീയ-സംഘടനാ പ്രശ്നങ്ങള്‍ക്ക് ഉടന്‍തന്നെ തിരുത്തലുകള്‍ ഉണ്ടാകുമെന്നും കാരാട്ട് പറഞ്ഞു. ആത്മവിശ്വാസത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെ സമീപിക്കാന്‍ ജനറല്‍ സെക്രട്ടറിക്ക് സാധിക്കുന്നില്ലെന്ന പ്രതീതിയിലാണ് ഉദ്ഘാടന സമ്മേളനം നടന്നത്. 2008ലെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇടതുബദലെന്ന ആഹ്വാനമാണ് ഉയര്‍ന്നതെങ്കില്‍ നാലുവര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇടതു ബദലെന്ന വാക്കുപോലും സിപിഎം നേതൃത്വം ഉയര്‍ത്താതിരുന്നത് ശ്രദ്ധേയമായി. എന്നാല്‍ ക്ഷണിതാവായി പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ.ബി ബര്ദനാകട്ടെ ഇടതുഐക്യത്തിലൂന്നി മാത്രമാണ് പ്രസംഗിച്ചത്. ജനറല്‍സെക്രട്ടറിയായ കാരാട്ടിനു ലഭിച്ചതിനേക്കാല്‍ കൂടുതല്‍ പ്രതിനിധികളുടെ കയ്യടി നേടാനും ബര്‍ദനു സാധിച്ചു.
വാര്‍ത്തകള്‍ ചോരാതിരിക്കുന്നതിനായി മാധ്യമങ്ങള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ടാഗോര്‍ ഹാളിലേര്പ്പെടുത്തിയിരിക്കുന്നത്. സമ്മേളന പ്രതിനിധികളെല്ലാം പാര്‍ട്ടിയുടെ നിരീക്ഷണത്തിലാണ്. ദേശീയ-അന്തര്‍ദ്ദേശീയ മാധ്യമ പ്രതിനിധികളടക്കം മുന്നൂറോളം പേരാണ് പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: