തിരുവനന്തപുരം: ടട്ര ട്രക്ക്, ആയുധ ഇടപാട് മുതലായ അഴിമതികള്‍ ലോക്പാല്‍ പോലുള്ള സ്വതന്ത്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം പര്യാപ്തമല്ല.
കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിക്ക് പ്രതിരോധ രംഗത്തേതു പോലെ വലിയൊരു അഴിമതിയെ കുറിച്ച് അന്വേഷണം നടത്താനാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ട്രക്ക് ഇടപാടിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ അറിവുണ്ടായിട്ടും കരസേന മേധാവി ജനറല്‍ വി.കെ.സിംഗ് ഇക്കാര്യം പറഞ്ഞതിനു ശേഷമാണ് കേസെടുത്ത് അന്വേഷണം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടംകുളം സമരങ്ങളിലേക്ക് അച്യുതാനന്ദനെ ക്ഷണിക്കുവാനാണു താന്‍ എത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സമര സ്ഥലത്ത് എത്തുമെന്ന് അച്യുതാനന്ദന് ഉറപ്പ് നല്‍കിയതായി പ്രശാന്ത് ഭൂഷണ് അറിയിച്ചു. കൂടംകുളത്ത് ജനങ്ങളെ വിശ്വാസത്തില്‍ എടുത്തശേഷം വേണമായിരുന്നു ആണവനിലയം സ്ഥാപിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് ശരിയല്ല.
സമരത്തിന് വിദേശസഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിയെയും തെറ്റായ നയങ്ങളെയും തുറന്നു കാട്ടുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: