ന്യൂദല്‍ഹി: അഴിമതി ആരോപണ പരാതിയില്‍ സീനിയര്‍ സേനാ ഉദ്യോഗസ്ഥന് ലെഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് നിര്‍ദ്ദേശം നല്കി. ട്രക്കിടപാടില്‍ 14 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയില്‍ മുന്‍ ലെഫ്. ജനറല്‍ തെജിന്ദര്‍ സിംഗിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണിത്.
വി.കെ.സിംഗിന്റെ പിന്‍ഗാമി ലെഫ്. ജനറല്‍ ബിക്രം സിംഗിനു പിന്നാലെ സൈനിക മേധാവി സ്ഥാനത്തു പരിഗണിക്കപ്പെടുന്നയാളാണു സുഹാഗ്. അദ്ദേഹം സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് (എസ്എഫ്എഫ്) ഇന്‍സ്പെക്ടര്‍ ജനറലിന്റെ ചുമതല വഹിച്ചിരുന്ന കാലത്തെ അഴിമതികളെക്കുറിച്ചാണ് അന്വേഷണാവശ്യം.
ഇന്ത്യയുടെ വിദേശകാര്യ ഇന്റലിജന്‍സ് ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ ഭരണചുമതലയിലുള്ള സ്പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിന് സാധന സാമഗ്രികള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി തൃണമുല്‍ കോണ്‍ഗ്രസ് എം.പി അംബികാ ബാനര്‍ജി 2011 മേയില്‍ അയച്ച കത്തിന്ന്മേലാണ് ഇപ്പോള്‍ ജനറല്‍ വി. കെ സിംഗ് നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.
കത്തയച്ച കാര്യം ബാനര്‍ജി സ്ഥിരീകരിച്ചു. കത്തയച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സേനയ്ക്ക് പാരച്ചൂട്ടുകളും ഇരുട്ടില്‍ കാഴ്ച നല്കുന്ന ഉപകരണങ്ങളും ആയുധങ്ങളും വാര്‍ത്താവിനിമയ സാമഗ്രികളും വാങ്ങിയതില്‍ കോഴ കൈപ്പറ്റിയതും മറ്റുമാണ് തൃണമുല്‍ എം.പി കത്തില്‍ ആരോപിച്ചിട്ടുള്ളത്. മുന്‍ സേനാ മേധാവിയും മറ്റു ചില സീനിയര്‍ ഉദ്യോഗസ്ഥരും കോഴ കൈപ്പറ്റിയതായും കത്തില്‍ പറഞ്ഞിട്ടുണ്ട്. ഇടനിക്കാരുടെ പേരും വെളിപ്പെടുത്തിയിട്ടുണ്ട്.
സേനാ മേധാവിയുടെ നിര്‍ദ്ദേശം സി.ബി.ഐ പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. “റോ” യുമായി ബന്ധപ്പെട്ട ഇടപാടാണ് വിവാദത്തില്പ്പെട്ടെന്നതിനാല് ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ മുന്നിലും വിഷയം പരിഗണനയ്ക്ക് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: