തിരുവനന്തപുരം: പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ടെന്നു കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. പാര്‍ട്ടിക്കു വിധേയനാകാത്ത മന്ത്രിയെ ഇനി താങ്ങാന്‍ കഴിയില്ലെന്നും സംസ്ഥാന നേതൃയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കെ. ബി. ഗണേഷ് കുമാറിനെ പെരെടുത്തു പറയാതെ ശക്തമായ ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. ഭൂമിയോളം സഹിച്ച് നിന്നുകൊടുത്തിട്ടും ഒരു മാറ്റവുമില്ല. പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ ഞങ്ങള്‍ക്കും വേണ്ട. നാളെത്തെ യു.ഡി.എഫില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാകും. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കുന്ന നടപടി യു.ഡി.എഫില്‍ നിന്നുണ്ടാകും.
പാര്‍ട്ടി പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ ശേഷം പലതവണ അദ്ദേഹം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയാലും സ്വതന്ത്രനായി പത്തനാപുരത്തു നിന്നു ജയിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. തന്റെ മകനെന്ന നിലയിലാണ് ഒരു വാര്‍ഡ് പോലും പരിചയമില്ലാത്ത അദ്ദേഹത്തെ വോട്ടര്‍മാര്‍ ജയിപ്പിച്ചത്. മന്ത്രിസ്ഥാനവും വകുപ്പും യുഡിഎഫ് തന്നതു പാര്‍ട്ടിക്കാണ്, വ്യക്തിക്കല്ല. പാര്‍ട്ടി ചെയര്‍മാനായ തന്നെയാണു വകുപ്പുകള്‍ അറിയിച്ചത്. ഒമ്പതു മാസം മന്ത്രിയായി. ഒരു പാര്‍ട്ടി പ്രവര്‍ത്തകനെപ്പോലും മാനിച്ചില്ല.
മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിലും വകുപ്പിലും പാര്‍ട്ടി പറഞ്ഞ ആരെയും ഉള്‍പ്പെടുത്തിയില്ല. സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരെയാണ് ഉള്‍പ്പെടുത്തിയത്. മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തുള്ള കേരള കോണ്‍ഗ്രസുകാരെപ്പോലും നിയമിച്ചിട്ടില്ല. ഈ നിയമനങ്ങള്‍ പാര്‍ട്ടിയുമായോ യു.ഡി.എഫുമായോ ആലോചിട്ടില്ല. യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനോടും ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. ഞങ്ങളുമായി ആലോചിട്ടില്ലെന്നാണ് തങ്കച്ചനും പറഞ്ഞത്.
അഹങ്കാരം അതിന്റെ മൂര്‍ധന്യത്തിലെത്തി. ഇങ്ങനെയൊരാളെ മന്ത്രിയാക്കി മുന്നോട്ടു പോകാനാകില്ല. ദല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിയെ പിന്‍വലിക്കാന്‍ തീരുമാനിച്ച മാനദണ്ഡം കേരളത്തിലും സ്വീകരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടാല്‍ യു.ഡി.എഫിന് അംഗീകരിക്കേണ്ടിവരും. പാര്‍ട്ടിക്കാണ് വകുപ്പ് നല്‍കുന്നത്, വ്യക്തിക്കല്ല.
പാര്‍ട്ടിക്ക് വിധേയനായി മുന്നോട്ടുപോകാന്‍ ഗണേശന് ഇനിയും അവസരമുണ്ട്. ഞാന്‍ മന്ത്രിയെ കണ്ടിട്ട് അഞ്ചെട്ട് മാസമായി. അതിന് മുമ്പ് ആശുപത്രിയിലും മറ്റും വച്ചുകണ്ടപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അധിക്ഷേപിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. ഒരു ജില്ലാ പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് കൈയും കാലും തല്ലിയൊടിക്കുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: