തൃശൂര്‍: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതു തൃശൂര്‍ വിജിലന്‍സ് കോടതി ഏപ്രില്‍ 24ലേക്കുമാറ്റി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവുമാണ് ഹര്‍ജികള്‍ നല്‍കിയിരുന്നത്. ഇവരുടെ ഹര്‍ജികള്‍ തള്ളണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനു വേണ്ടി തിരുവനന്തപുരം വിജിലന്‍സ് എസ് പി വി.എന്‍. ശശിധരനാണ് രേഖാമൂലം അപേക്ഷ നല്‍കിയത്. പാമോയില്‍ കേസില്‍ ഹര്‍ജി നല്കാന് വി.എസ്.അച്യുതാനന്ദന് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ ആദ്യ പരാതിക്കാരന് വിഎസ് ആയിരുന്നില്ല. എം. വിജയകുമാറാണ് പാമോയില്‍ കേസില്‍ ആദ്യ പരാതി നല്‍കിയത്. ആയതിനാല്‍ ഹര്‍ജിക്കാരന്റെ വാദം കേള്‍ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് വി.എസ് ഹര്‍ജി നല്‍കിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഭൂമിദാന കേസില്‍ ആരോപണ വിധേയനായ വി.എസിന് ഹര്‍ജി നല്കാന് അവകാശമില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
കേസില്‍ വിജിലന്‍സ് എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് കോടതി അടുത്ത മാസം 24ലേക്ക് മാറ്റിവച്ചത്. കേസില്‍ തന്റെ വാദം കേള്‍ക്കണമെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി അഡ്വ. അഞ്ജു ഇന്നു ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജിയും ഏപ്രില്‍ 24നു കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: