ന്യൂദല്‍ഹി: അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ കേന്ദ്രം വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗം വിഫലമായി. സര്‍ക്കാരിന്റെ ചില തീരുമാനങ്ങള്‍ക്കെതിരെ യുപിഎ ഘടകകക്ഷികളും നിലപാടെടുത്തതോടെയാണ് തീരുമാനങ്ങളൊന്നുമില്ലാതെ യോഗം പിരിഞ്ഞത്.
രാജ്യസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ 97 ഭേദഗതികള്‍ നിര്‍ദ്ദേശിച്ച വിവാദ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഔദ്യോഗികവസതിതില് വിളിച്ചുകൂട്ടിയ യോഗത്തില്‍ രാജ്യസഭയിലെ വിവിധ പാര്‍ട്ടി നേതാക്കളായ അരുണ്‍ ജെറ്റ്ലി (ബിജെപി), എസ്.സി. മിശ്ര (ബിഎസ്പി), രാംകൃപാല്‍ യാദവ് (ആര്‍ജെഡി), രാംഗോപാല്‍ യാദവ് (എസ്പി), താരീഖ് അന്‍വര്‍ (എന്‍സിപി), എ.ബി. ബര്ദാന് (സിപിഐ), സീതാറാം യെച്ചൂരി (സിപിഎം) എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി. ചിദംബരം, എ.കെ. ആന്റണി, സല്മാന് ഖുര്‍ഷിദ് എന്നിവരും സന്നിഹിതരായിരുന്നു.
രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് കോട്ടം തട്ടുന്ന നടപടികള്‍ പാടില്ലെന്നും സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം ബില്ലില്‍നിന്ന് നീക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളില്‍ ചില യുപിഎ ഘടകകക്ഷികള്‍ പൂര്‍ണമായും സര്‍ക്കാരിനെതിരെ നിലകൊണ്ടതായി രാജ്യസഭാ പ്രതിപക്ഷനേതാവുകൂടിയായ അരുണ്‍ ജെറ്റ്ലി വ്യക്തമാക്കി. ലോകായുക്ത നിര്‍ദ്ദേശം ബില്ലില്‍നിന്ന് നീക്കണമെന്ന ആവശ്യത്തോട് സീതാറാം യെച്ചൂരിയും യോജിച്ചു.
ലോകായുക്ത നിര്‍ദ്ദേശത്തോട് ശക്തമായ എതിര്‍പ്പ് തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവ് സുഖേന്ദു ശേഖര്‍ റോയിയും ഈ വ്യവസ്ഥക്കെതിരെ പാര്‍ട്ടികള്‍ ഐക്യത്തോടെ നിലകൊണ്ടതായി അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ ഭാഗമായ ഡിഎംകെ, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവയുടെ പ്രതിനിധികളും ലോകായുക്തക്ക് എതിരായ നിലപാടിലായിരുന്നു. സര്ക്കാരിനുള്ളില്നിന്നുതന്നെ എതിര്‍പ്പ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ലോകായുക്തകള്ക്കുള്ള നിര്‍ദ്ദേശം നീക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. സിബിഐക്ക് മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം, ലോക്പാലിന്റെ നിയമന നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും കടുത്ത അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ അന്വേഷിക്കുന്ന അഴിമതിക്കേസുകളുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അതല്ലെങ്കില്‍ ലോക്പാലിന് കീഴില്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ലോക്പാലിനെ നിയമിക്കാനും നീക്കാനുമുള്ള നടപടികളില്‍ സര്‍ക്കാരിന്റെ ആധിപത്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷത്തിനും സ്വതന്ത്രസ്ഥാപനങ്ങള്ക്കും കൂടുതല്‍ പ്രാതിനിധ്യം വേണമെന്നും ജെറ്റ്ലിയും യെച്ചൂരിയും അഭിപ്രായപ്പെട്ടു. ലോക്പാലിന് കീഴിലുള്ള അന്വേഷണ ഏജന്‍സി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്ന് മുക്തമായിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭേദഗതികള്‍ പരിശോധിക്കാന്‍ ബില്‍ രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്ക് റഫര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും സമയം ഏറെയെടുത്തേക്കുമെന്ന കാരണത്താല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല.
എല്ലാ സര്‍ക്കാരിതര സംഘടനകളെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്ന നിലവിലുള്ള വ്യവസ്ഥ പരാമര്‍ശിക്കവെ, വിദേശസഹായം കിട്ടുന്ന എന്‍ജിഒകളെ നിരീക്ഷിക്കുകയും സ്വകാര്യ എന്‍ജിഒകളെയും സ്കൂള്‍, ആശുപത്രികള്‍ പോലുള്ളസ്ഥാപനങ്ങള് നടത്തുന്ന സംഘടനകളെയും ഒഴിവാക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് ജെറ്റ്ലി വ്യക്തമാക്കി. ബില്ലിന്റെ കാര്യത്തില്‍ ഒട്ടേറെ കൂടിയാലോചനകള്‍ നടന്നുകഴിഞ്ഞതിനാല്‍ നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ പുനഃപരിശോധന നടത്തി ബജറ്റ്സമ്മേളനത്തില്ത്തന്നെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ബില്ലിനെതിരെയുള്ള അഭിപ്രായ സമന്വയമാണ് യോഗത്തില്‍ പ്രകടമായതെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരുന്നതിനെ നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍ജെഡി, എല്‍ജെപി തുടങ്ങിയ കക്ഷികള്‍ എതിര്‍ത്തു.
അഴിമതിക്കെതിരെ പോരാടുകയാണെന്ന ഉത്തമ താല്പര്യം ഇല്ലാത്ത സാഹചര്യത്തില്‍ ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്ന് രാജ്യസഭാംഗവും ബിജെപി വക്താവുമായ പ്രകാശ് ജാവ്ഡെക്കര്‍ പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.
കാര്യക്ഷമമായ ലോക്പാല്‍ നിയമത്തിന് സര്‍ക്കാര്‍ പ്രതിബദ്ധരാണെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
ശക്തമായ ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ കേന്ദ്രം പരാജയപ്പെട്ടാല്‍ 2014 ല്‍ രാജ്യവ്യാപകമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ലോക്പാല്‍ സംബന്ധിച്ച് തീരുമാനമാകാതെ പിരിഞ്ഞതിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ താനും അനുയായികളും ജന്തര്‍മന്ദിറില്‍ ധര്‍ണയിരിക്കുമെന്നും ഹസാരെ പറഞ്ഞു. അഴിമതിക്കെതിരെ പോരാടി ജീവന് വെടിഞ്ഞവര്‍ക്കുള്ള സമര്‍പ്പണമായിരിക്കും ധര്‍ണയെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ഇരുപത്തിയഞ്ച് പേര് ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല, ഹസാരെ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: