ചെന്നൈ: ആലപ്പുഴയില്‍ ബോട്ടില്‍ ഇടിച്ച കപ്പല്‍ എം.വി പ്രഭുദയയുടെ ക്യാപ്റ്റന്‍ ഗോര്‍ഡന്‍ ചാള്‍സ് പെരേരയെ പോലീസ് അറസ്റ്റ് ചെയ്ത് കരയിലെത്തിച്ചു. ഇയാളെ നാളെ അമ്പലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇതിനു ചെന്നൈ കോടതിയില്‍ നിന്നു ട്രാന്‍സ്ഷിപ്പ് വാറണ്ട് വാങ്ങി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്വേഷണ സംഘം ക്യാപ്റ്റനുമായി ഇന്നു കൊച്ചിയിലേക്കു തിരിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് പെരേരയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞ ദിവസം കേരള പോലീസ് ശ്രമിച്ചുവെങ്കിലും പോര്‍ട്ട് ട്രസ്റ്റ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിച്ചിരുന്നു.
ക്യാപ്റ്റനില്ലാതെ കപ്പല്‍ പുറംകടലില്‍ ഇടാനാവില്ലെന്നും മറ്റൊരു ക്യാപ്റ്റനെ കണ്ടെത്താതെ പെരേരയെ അറസ്റ്റ് ചെയ്യാനാവില്ലെന്നും ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ നിര്‍ബ്ബന്ധം പിടിച്ചതോടെയാണ് കേരളപോലീസിന് അറസ്റ്റ് ഒഴിവാക്കേണ്ടി വന്നത്. പിന്നീറ്റ് ക്യാപ്റ്റന്റെ ചുമതല ഫസ്റ്റ് ഓഫീസര്‍ക്ക് നല്കിയ ശേഷമാണ് പെരേരയെ കേരള പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ ക്യാപ്റ്റനെ ബുധനാഴ്ച നിയമിക്കുമെന്ന് കപ്പല്‍ ഉടമകള്‍ പോര്‍ട്ട് ട്രസ്റ്റിനെ അറിയിച്ചു.
അതിനിടെ ശ്രീലങ്കയിലെ ആശുപത്രിയില്‍ കഴിയുന്ന ഒന്നാംപ്രതിയും മലയാളിയുമായ പ്രശോഭ് സുഗതനെ ഇന്ന് ഇന്ത്യക്കു കൈമാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു വേണ്ടി കൊളംബോയില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ട്രിങ്കോമാലിയിലെത്തി. ഇയാളെ കൊച്ചിയില്‍ കൊണ്ടുവന്നു വിശദമായി ചോദ്യം ചെയ്യും.
കപ്പല്‍ കൊച്ചി തീരത്തേക്കു മാറ്റുന്നതിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: