റോം: കേരളതീരത്ത് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് റോമില്‍ ഇന്ത്യന്‍ ഹോട്ടലുകള്‍ക്കുനേരെ വലതുപക്ഷ തീവ്രവാദികളുടെ അതിക്രമം.
ലാ ഡെസ്ട്ര എന്ന സംഘടന നഗരത്തിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ബലമായി അടപ്പിച്ചു. ‘ഇറ്റലി നിങ്ങള്‍ക്കൊപ്പം’, ‘നിങ്ങള്‍ക്കായി ഇറ്റലി കാത്തിരിക്കുന്നു’ തുടങ്ങിയ പോസ്റ്ററുകളുമായി ലാ ഡെസ്ട്ര പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി. മുന്‍ ഇറ്റാലിയന്‍ ആരോഗ്യമന്ത്രി ഫ്രാന്‍സിസ്കൊ സ്റ്റൊറേസിന്റെ പിന്തുണയോടെയായിരുന്നു ഇന്ത്യന്‍ സ്ഥാപനങ്ങള്ക്കുനേരെയള്ള പ്രതിഷേധം. 50 ഓളം പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രകടനമെന്ന് തീവ്രവാദ സംഘടനയുടെ വക്താവ് എറ്റോര്‍ കേസ്കറെല്ലാ പറഞ്ഞു.
റോമില്‍ 10 ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ അടപ്പിച്ചതായി ലാ ഡെസ്ട്ര തലവന്‍ ഗിയാന്ലിഗി ലിമിഡൊ റോമില്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ഇയാളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പതിച്ചിട്ടുണ്ട്.
തങ്ങളുടെ ഭടന്മാരെ മോചിപ്പിക്കണമെന്നും മുഴുവന്‍ രാജ്യവും അവര്‍ക്കൊപ്പമാണെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. റോമില്‍ 20,000 അനുകൂലികളും ഇറ്റലിയില്‍ ഒരു ലക്ഷത്തിലേറെപ്പേരും തങ്ങള്‍ക്കുണ്ടെന്നും ഡെസ്ട്ര അവകാശപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക ലെക്സിയില്‍നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസിലെ പ്രതികളായ നാവികര്‍ ഇപ്പോള്‍ കേരളത്തിലെ ജയിലിലാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാവികര്‍ക്കെതിരെ ഇന്ത്യയുടെ നിയമങ്ങളനുസരിച്ച് നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മേഖലയില്വെച്ചുണ്ടായ സംഭവമായതിനാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ഇറ്റലിയുടെ നിലപാട്. സംഭവം വന്‍വിവാദമാവുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങള്‍ ആടിയുലയുകയും ചെയ്ത സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി സ്റ്റെഫാന്‍ മിസ്തുറ ഇന്ത്യയിലെത്തിയിരുന്നു. ഇരുരാജ്യങ്ങളും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പൊളിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇറ്റാലിയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കുനേരെ തീവ്രവാദ സംഘടനകള്‍ അഴിഞ്ഞാട്ടം തുടങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: