തിരുവനന്തപുരം: വട്ടപ്പാറയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സംഭവം സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ അംഗം കോലിയക്കോട് കൃഷ്ണന് നായര്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കൊലപാതകം സാമ്പത്തിക ലാഭത്തിനു വേണ്ടി നടത്തിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനമെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തെ കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
വെഞ്ഞാറുമൂട് സി.ഐയാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം മേഖലാ ഐ.ജിയും റൂറല്‍ എസ്.പിയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. വീട്ടില്‍ നിന്ന് ലഭിച്ച ഫിംഗര്‍ പ്രിന്റ് പരിശോധിച്ച് വരുന്നു. വീട്ടിനടുത്ത് ഒരു ഓട്ടോറിക്ഷ വന്നതായും ഈ കുട്ടി ഓട്ടോ ഡ്രൈവറോട് സംസാരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ നന്നാക്കുന്നതിന് ഒരു സ്ക്രൂഡ്രൈവര്‍ ചോദിച്ചെന്നും കുട്ടി നല്‍കിയെന്നും തെളിഞ്ഞിട്ടുണ്ട്. ഒരു സ്ക്രൂഡ്രൈവര്‍ ശവശരീരം കിടന്ന കട്ടിലിന് അടിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് കുട്ടി നല്കിയ സ്ക്രൂഡ്രൈവര്‍ തന്നെയാണോ എന്ന് പരിശോധിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്നു സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. കൊല ചെയ്യപ്പെട്ട കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉചിതമായ സാമ്പത്തിക സഹായം നല്‍കണമെന്നും കുറ്റമറ്റ രീതിയില്‍ കേസന്വേഷണം നടത്തണമെന്നും പാലോട് രവി ആവശ്യപ്പെട്ടു. പൊലീസിനെ നിര്വീര്യമാക്കിയതിനാലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റപ്പെടുത്തി.
ഓരോ ജില്ലയിലേയും പൊലീസ് ഭരണം ‘എ’ ഗ്രൂപ്പുകാരെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്നതെന്നും വി.എസ്. കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: