ലക്നൗ: മായാവതി പടിയിറങ്ങുന്നത് സംസ്ഥാനത്ത് അഞ്ചുവര്‍ഷം തികച്ച ആദ്യ മുഖ്യമന്ത്രിയെന്ന റെക്കോര്ഡോടെയാണെങ്കിലും പരാജയത്തിന്റെ കയ്പുനീര് കുടിച്ച്. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 206ഉം നേടിയാണ് മുഖ്യമന്ത്രിയായി ബഹുജന്‍ സമാജ്പാര്ട്ടി നേതാവ് മായാവതി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നത്.
ഗോവിന്ദ് ബല്ലാപാന്ത്, സുചേതാ കൃപലാനി, വി.പി.സിംഗ്, കമലാപതി ത്രിപാഠി, കല്യാണ്‍സിംഗ്, മുലായംസിംഗ് യാദവ് തുടങ്ങിയ പ്രമുഖരുള്‍പ്പെടെ 31 മുഖ്യമന്ത്രിമാര്‍ സംസ്ഥാനത്ത് അഞ്ചുവര്‍ഷം തികയ്ക്കാതെ ഇറങ്ങേണ്ടിവന്നിടത്താണ് മായാവതി ചരിത്രം കുറിച്ചിരിക്കുന്നത്.
1952 മെയ് 20ന് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഗോവിന്ദ് ബല്ലാപാന്ത് അധികാരമേറ്റു. എന്നാല്‍ രണ്ടുവര്‍ഷം മാത്രമേ അധികാരത്തിലിരിക്കാന്‍ അദ്ദേഹത്തിനായുള്ളൂ. അതിനുശേഷം അധികാരത്തിലെത്തിയ സമ്പൂര്‍ണാനന്ദ് പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും (1957) കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കുകയും അധികാരത്തില്‍ തുടരുകയും ചെയ്തു. 1960ല്‍ സമ്പൂര്‍ണാനന്ദ് അന്തരിച്ചു. ചന്ദ്രഭാനു ഗുപ്തയാണ് പകരം മുഖ്യമന്ത്രിയായി അധികാരമേറ്റത്. 1962ലെ തെരഞ്ഞെടുപ്പില്‍ വിജയം ഗുപ്തയ്ക്കൊപ്പം നിന്നെങ്കിലും രാഷ്ട്രീയ കാരണങ്ങള്‍ അദ്ദേഹത്തിന്റെ രാജിക്ക് കാരണമായി. തുടര്‍ന്ന് 1963ല്‍ സ്വതന്ത്രഭാരതത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സുചേതാ കൃപലാനി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തി.
1967ല്‍ സുചേതാ കൃപലാനി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗുപ്ത വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തി. ഒരുമാസം മാത്രമേ അദ്ദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ സാധിച്ചുള്ളൂ. രാജ്നരെയ്ന്‍, രാം മനോഹര്‍ ലോഹ്യ എന്നിവരുടെ പിന്തുണയോടെ ചൗധരി ചരണ്‍സിംഗ് മുഖ്യമന്ത്രി പദവിയിലെത്തി. ചരണ്‍സിംഗ് അധികാരത്തിലെത്തി ഒരുവര്‍ഷം തികയും മുമ്പേ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. സംസ്ഥാനത്ത് ആദ്യമായി രാഷ്ട്രപതി ഭരണം നിലവില്‍ വന്നത് ഇക്കാലയളവിലാണ്. 1968 മുതല്‍ 2007 വരെ ഒമ്പത് തവണയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: