പെരിന്തല്‍മണ്ണ: ആര്‍എസ്എസിന്റെ ആദ്യകാല പ്രവര്‍ത്തകനും ഹൈന്ദവസംഘടനകളുടെ നെടുനായകത്വം വഹിച്ചിരുന്ന ഉജ്വല സംഘാടകനുമായിരുന്ന ചെങ്ങറയില്‍ സി.പി. ജനാര്ദ്ദനന് (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 നായിരുന്നു അന്ത്യം. ഭാര്യ: നിര്‍മല. മകള്‍: ലക്ഷ്മി. മരുമകന്: ഹരീഷ് (കോഴിക്കോട് താജ് ഹോട്ടല്‍ മാനേജര്‍). മലപ്പുറം ജില്ലയിലെ ഹൈന്ദവമുന്നേറ്റത്തിന് ഊടും പാവും നല്കിയവരില് പ്രമുഖസ്ഥാനം വഹിച്ച സി.പി. ജനാര്‍ദ്ദനന്റെ നിര്യാണത്തോടെ ആദര്‍ശസുരഭിലമായ ഒരധ്യായത്തിനാണ് തിരശ്ശീലവീഴുന്നത്. മലപ്പുറത്ത് തന്റെ പ്രത്യേകമായ കൗശലവും തന്ത്രവും ഉപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തനം നടത്താന്‍ ജനാര്ദ്ദനന് കഴിഞ്ഞിരുന്നു. സി.പി. എന്ന പേരില്‍ സ്നേഹിതന്മാര്ക്കും പ്രവര്‍ത്തകര്‍ക്കും സ്നേഹസമ്പന്നനായ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ജനാര്ദ്ദനന്. ചെങ്ങര പുത്തന്‍ വീട്ടില്‍ ചിന്നകുട്ടിനങ്ങയുടെ മകനായി 1933 നവംബര്‍ മാസത്തിലെ മകീര്യം നാളില്‍ ജനിച്ചു. അമ്മു എന്ന നാരായണിക്കുട്ടി ഏക സഹോദരിയാണ്.
അടിയന്തരാവസ്ഥക്കെതിരെ ഒളിവില്‍ നിന്ന് 18 മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട് സി.പി. കോഴിക്കോട്, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. ആര്‍എസ്എസ്സ് മലപ്പുറം ജില്ലാ സംഘചാലക്, വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ,് ധര്‍മരക്ഷാസമിതി മലപ്പുറംജില്ലാ ഭാരവാഹി, പെരിന്തല്‍മണ്ണയിലെ ഗോകുലം ബാലസദനം സ്ഥാപക പ്രസിഡന്റ്, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്കൂള്‍, പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവന് സ്കൂള്‍ സ്ഥാപക പ്രവര്ത്തകന്, തിരുമാന്ധാംകുന്ന് ദേവസ്വം ഉപദേശകസമിതി അംഗം, തളി അങ്ങാടിപ്പുറം മഹാദേവക്ഷേത്ര പുനരുദ്ധാരണസമിതി രക്ഷാധികാരി, മാലാപറമ്പ് മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രട്രസ്റ്റ് ചെയര്മാന്, അങ്ങാടിപ്പുറം ഇടങ്ങത്തുപുരം ശ്രീകൃഷ്ണക്ഷേത്രം സമിതി മലപ്പുറം ധര്‍മരക്ഷാസമിതി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി. ജനാര്‍ദ്ദനന്റെ സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പില്‍.
ജനാര്‍ദ്ദനന്റെ നിര്യാണവാര്ത്തയറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് അങ്ങാടിപ്പുറത്തെ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്, ക്ഷേത്രീയ കാര്യവാഹ് എ.ആര് മോഹനന്, ക്ഷേത്രീയ പ്രചാരക് എസ്. സേതുമാധവന്, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ബാലഗോകുലം സംസ്ഥാനനിര്‍വ്വാഹകസമിതി അംഗം സി.സി.ശെല്വന്, ജന്മഭൂമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എസ്. രാംമോഹന്‍, മത്സ്യപ്രവര്‍ത്തകസംഘം ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. പുരുഷോത്തമന്, പി.ചന്ദ്രശേഖരന്, പ്രാന്തപ്രചാര്‍പ്രമുഖ് എം. ഗണേഷ്, ബിജെപി ദേശീയ സമിതി അംഗം സി. വാസുദേവന്‍ മാസ്റ്റര്‍, ക്ഷേത്രീയ ശാരീരിക് പ്രമുഖ് എ .എം. കൃഷ്ണന്, ഭാരതീയ വിദ്യാനികേതന്‍ ഭാരവാഹികളായ എ.സി. ഗോപിനാഥ്, എന്‍ സി.ടി. രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി പി. പി. വാസുദേവന്‍, മുന്‍ എംഎല്‍എ ശശികുമാര്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.പി. വാസുമാസ്റ്റര്‍, അമൃതാനന്ദമയി മഠത്തിലെ വരദാമൃതചൈതന്യ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: