ന്യൂദല്‍ഹി: ടു ജി സ്പെക്ട്രം കേസില്‍ നേരിട്ട് ഹാജരാകേണ്ടെന്ന് കോടതി. എസ്സാര്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍ ആയ അന്‍ഷുമാന്‍, രവി റൂയിയ, ലൂപ് ടെലികോം പ്രൊമോട്ടറായ ഐ.പി. ഖേതാന്‍, കിരണ്‍ ഖേതാന്‍ എന്നിവരെയാണ് നേരിട്ട് ഹാജരാകുന്നതില്‍നിന്നും കോടതി ഒഴിവാക്കിയത്. നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ട് കമ്പനിയില്‍നിന്നും സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.
മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹത്ഗി, പരാഗ് ത്രിപാഠി തുടങ്ങിയ അഭിഭാഷകരാണ് കമ്പനിക്കുവേണ്ടി ഹാജരായത്. തന്റെ കക്ഷികള്‍ യുഎഇയിലാണ് താമസിക്കുന്നതെന്നും ഐ.പി. ഖേതാന്‍, കിരണ്‍ ഖേതാന്‍ തുടങ്ങിയവരുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
കേസിന്റെ കൂടുതല്‍ വാദം മാര്‍ച്ച് ഒന്നിന് കോടതി കേള്‍ക്കും. എസ്സാര്‍ ഗ്രൂപ്പിന്റെ സ്ട്രാറ്റജിക് പ്ലാനിംഗ് ഡയറക്ടറുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചു. സിബിഐയുടെ മറുപടി ആവശ്യപ്പെട്ട് കേസ് മാര്‍ച്ച് 17 ലേക്ക് മാറ്റി. കുറ്റപത്രവും ബന്ധപ്പെട്ട രേഖകളും കൈമാറാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ലൂപ് ടെലികോം പ്രൈ. ലിമിറ്റഡ്, ലൂപ് മൊബെയില്‍ ഇന്ത്യാ ലിമിറ്റഡ്, എസ്സാര്‍ ടെലി ഹോള്‍ഡിംഗ് തുടങ്ങിയ കമ്പനികളുടെ ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവര്‍ക്കും കുറ്റപത്രം നല്കി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസം കോടതിയില്‍ ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഹാജരാകാത്തതിനാല്‍ ജനുവരി 27 ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ഇവര്‍ കോടതിയില്‍ എത്തിയില്ല.
ടു ജി കേസില്‍ എസ്സാര്‍ ഗ്രൂപ്പിന് ഒരു തരത്തിലുമുള്ള പങ്കില്ലെന്ന് കമ്പനി വ്യക്തമാക്കി. പ്രത്യേക കോടതിക്ക് കമ്പനിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോകാനാവില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം കമ്പനിക്കെതിരെ കേസെടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 420-ാം വകുപ്പുപ്രകാരം വഞ്ചന, 120 (ബി) പ്രകാരം ഗൂഢാലോചന എന്നിങ്ങനെയാണ് കേസെടുത്തിരിക്കുന്നത്. ഈ കേസിന്റെ വിചാരണ നടക്കേണ്ടത് മജിസ്ട്രേറ്റ് കോടതിയിലാണ്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളാണ് പ്രത്യേക കോടതിയില്‍ വിചാരണ നടത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: