തിരുവനന്തപുരം: സംസ്ഥാനത്തെ തീരസുരക്ഷ അവലോകനം ചെയ്യുന്നതിന് ഉന്നതതല യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കോസ്റ്റ്ഗാര്‍ഡ്, പോലീസ്, നേവി, ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി അറിയിച്ചു.
നിയമത്തിന്റെ ഉള്ളില്‍ നിന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റക്കാര്‍ ഇന്ത്യന്‍ നിയമത്തിന് കീഴടങ്ങമെന്ന സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ യാതൊരു മാറ്റവും ഇല്ല. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ പിന്തുണയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് താന്‍ വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയ്ക്ക് കത്തെഴുതുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇറ്റലി ഉയര്‍ത്തുന്ന തടസവാദങ്ങളൊന്നും തന്നെ സര്‍ക്കാരിന് സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാര്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് അഭികാമ്യമെന്നും തിരുകേശ വിവാദം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കേശം കത്തുമോ എന്ന് പറയാനുള്ള പാണ്ഡിത്യം തനിക്കില്ല. എന്നാല്‍ പിണറായി വിജയന് ചിലപ്പോള്‍ അതുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത് കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് ആരെയെങ്കിലും നിയന്ത്രിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. അതിനാല്‍ എല്ലാവരും തങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് അഭിപ്രായങ്ങള്‍ പറയാന്‍ ശ്രമിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് കണ്ണൂരില്‍ നടക്കുന്നത്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എമ്മിന് ഒരു തരത്തിലും ഒഴിഞ്ഞു മാറാനാകില്ല. പി.ജയരാജനു നേരെയുണ്ടായ അക്രമത്തെ ന്യായീകരിക്കുന്നില്ല. എന്നാല്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: