അമരാവതി: കാറില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത കേസില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ മകന് റാവുസാഹെബ് ഷെഖാവത്തിനെ പോലീസ് ചോദ്യം ചെയ്തു. ഒരു കോടി രൂപ നാഗ്പുറില്‍ നിന്ന് അമരാവതിയിലേക്കു കടത്തിയ സംഭവത്തിലാണു ചോദ്യം ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമാണു നടപടി.
ശെഖാവത്ത് പോലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയാണ് മൊഴിനല്‍കിയത്. പാര്‍ട്ടി ഫണ്ട് പിരിച്ചതാണ് പൈസ എന്നാണ് മൊഴിനല്കിയിരിക്കുന്നത്. പിടിച്ചെടുത്തതില്‍ എണ്‍പത്തിയേഴു ലക്ഷം രൂപ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മല്‍സരിക്കാന്‍ വിതരണം ചെയ്യാനുള്ള പൈസയായിരുന്നു. മിച്ചം വരുന്ന പൈസ അമരാവതി കോണ്‍ഗ്രസ് പാര്‍ട്ടി യുണിറ്റിനുവേണ്ടി ചെലവഴിക്കാനുള്ള പൈസയായിരുന്നു എന്ന് വിശദീകരിച്ചു. ശെഖാവത്തിന്റെ കൂടെ എം. പി. സി. സി ജനറല്‍ സെക്രട്ടറി ഗണേഷ് പാട്ടീലും വക്കിലും ഉണ്ടായിരുന്നു. ശെഖാവത്തിന്റെ മൊഴി പോലീസ് റെക്കോഡ് ചെയ്തു.
അമരാവതി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയാണു ഷെഖാവത്ത്. പ്രചാരണ ചടങ്ങിനിടെ പണം സ്വീകരിച്ചതിനു തെരഞ്ഞെടുപ്പു കമ്മിഷന് ഷഖാവത്തിനു നോട്ടിസയച്ചിരുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടിയായിരുന്നു പണം കടത്തിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പിന്നീട് കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് പോലീസിന് കിട്ടിയ ഫാക്സ് സന്ദേശത്തിലാണ് പണം പാര്‍ട്ടിയുടേതാണെന്ന് പറഞ്ഞിരിക്കുന്നത്. പിടിച്ചെടുത്ത പണം പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രാദേശിക കോടതിയില്‍ ഹാജരാക്കി. സംഭവം വിവാദമാവുകയും കള്ളപ്പണത്തിന്റെ ഉറവിടം പുറത്താകുമെന്ന് ഉറപ്പാവുകയുംചെയ്തതോടെയാണ് റാവു സാഹെബ് ഷെഖാവത്ത് രംഗത്തുവന്നത്.
സംഭവത്തെകുറിച്ചുള്ള വിശദമായ ഫയല്‍ റിപ്പോര്‍ട്ട് ഇലക്ഷന് കമ്മീഷന്, ജില്ലാ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍ എന്നിവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടര്‍ ശെഖാവത്തിനും മറ്റുള്ളവര്‍ക്കും പ്രത്യേകം നോട്ടീസും അയച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 12 നാണ് രാഷ്ട്രപതിയുടെ മകന്റെ കാറില്‍ നിന്ന് ഒരുകോടി രൂപ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: