ന്യൂദല്‍ഹി: ഗുജറാത്തിലെ ഗുല്‍ബര്‍ഗ സൊസൈറ്റി സംഭവത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ കേസ് അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
2002ലെ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഗുല്ബര്ഗകേസില് മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതായി വാര്‍ത്ത വന്നിരിക്കുന്നത്. ഇത് ശരിയാണെങ്കില്‍ കേസ് അവസാനിപ്പിക്കണമെന്നും അതുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്നും പാര്‍ട്ടി നേതാവ് അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി. നേരത്തെ വന്ന രണ്ട് അന്വേഷണ സംഘങ്ങളും മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2002ലെ അക്രമ സംഭവങ്ങള്‍ക്കിടെ നാശം സംഭവിച്ച ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി പരാമര്‍ശിക്കവെ പൊതുഖജനാവില്‍ നിന്നുള്ള പണം ആരാധനാ കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനുപയോഗിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ജെറ്റ്ലി അഭിപ്രായപ്പെട്ടു. എങ്കിലും കോടതി ഉത്തരവ് മാനിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: