മുംബൈ: വ്യാവസായിക മേഖലയിലെ കനത്ത ഇടിവിനെ തുടര്‍ന്ന് സാമ്പത്തിക വ്യവസ്ഥ മന്ദഗതിയിലായതിനാല്‍ മൂന്നാംപാദ വായ്പാവലോകനത്തില് റിസര്‍വ്ബാങ്ക് മുഖ്യബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. ഇതോടെ റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ക്ക് ലഭിക്കുന്ന വായ്പയുടെ പലിശയായ റിപ്പോ 8.5 ശതമാനമായും വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നടത്തുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്സ് റിപ്പോ 7.5 ശതമാനമായും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട തുകയായ കരുതല്‍ ധനഅനുപാതം ആറു ശതമാനമായും തുടരും.
പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയരത്തിലാണെങ്കിലും വ്യാവസായിക മേഖലയ്ക്ക് ആശ്വാസം പകരാനായി പലിശ നിരക്ക് ഉയര്‍ത്തുന്നത് വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നതിനാലാണ് മാറ്റങ്ങള്‍ക്ക് മുതിരാതിരുന്നതെന്ന് ആര്.ബി.ഐ അറിയിച്ചു. കരുതല്‍ ധന അനുപാതം കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതിലും മാറ്റത്തിന് ആര്.ബി.ഐ മുതിര്‍ന്നില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇങ്ങോട്ട് 13 തവണ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിന് അവസാനം കുറിച്ചുകൊണ്ടാണ് നിരക്കുകള്‍ ഉയര്‍ത്താതെ നിലനിര്‍ത്തിയത്. നിരക്കുകള്‍ എപ്പോള്‍ കുറച്ചുതുടങ്ങുമെന്ന് പറയാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ നിരക്കുകള്‍ തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നത്. നിരക്കുകള്‍ ഉയര്‍ത്തുക വഴി വിപണിയലെ പണലഭ്യത കുറയ്ക്കാമെന്നും ഇതുവഴി ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് താഴ്ന്ന്, വില കുറയുമെന്നുമായിരുന്നു ആര്‍ബിഐയുടെ കണക്കുകൂട്ടല്‍. എന്നാല്‍, വ്യാവസായിക വളര്‍ച്ച ഇടിയാനാണ് ഇതു വഴിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: