കൊച്ചി: വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര പ്രതിനിധിസമ്മേളനം ഇന്നാരംഭിക്കും. രാവിലെ 9.30 ന് പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ സ്വാഗതസംഘം ചെയര്മാന് ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശപ്രതിനിധികളായും എത്തിച്ചേര്‍ന്നിട്ടുള്ള 350 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ഓര്‍ഗനൈസിംഗ് സെക്രട്ടറി ദിനേശ്ചന്ദ്ര, വര്‍ക്കിംഗ് പ്രസിഡന്റ് എസ്. വേദാന്തം, സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രതിനിധികള്‍ക്കായി കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ ജാതീയസംഘടനകളില് പ്രവര്‍ത്തിക്കുമ്പോഴും ഹിന്ദുക്കളില്‍ ഏകതാ മനോഭാവം ഉണ്ടാകണമെന്ന് ഇന്നലെ വൈകിട്ട് സമ്മേളന നഗരിയില്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്ത കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ശ്രീജയേന്ദ്രസരസ്വതി സ്വാമികള്‍ ആഹ്വാനംചെയ്തു. നാരായണഗുരുവിന്റെ പ്രഭാവം കേരളത്തില്‍ ഹിന്ദുഐക്യത്തിന് സഹായകമായിട്ടുണ്ട്. ഹൈന്ദവ ഐക്യത്തിനുവേണ്ടി വിശ്വഹിന്ദുപരിഷത്ത് നടത്തിവരുന്ന പരിശ്രമങ്ങള്‍ക്ക് സ്വാമിജി പൂര്‍ണ പിന്തുണ വാഗ്ദാനംചെയ്തു. സ്വീകരണച്ചടങ്ങില്‍ വിഎച്ച്പി അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ അധ്യക്ഷനായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് എസ്. വേദാന്തം, സെക്രട്ടറി ജനറല്‍ പ്രവീണ്‍ തൊഗാഡിയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ദിനേശ്ചന്ദ്ര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സമ്മേളനനഗരിയില്‍ സജ്ജീകരിച്ചിട്ടുള്ള വിവിധ പ്രദര്ശനികളുടെ ഉദ്ഘാടനം ജയേന്ദ്രസരസ്വതി സ്വാമികള്‍, അശോക് സിംഗാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: