ന്യൂദല്‍ഹി: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗിക്കാത്ത സ്റ്റോക്കുകള്‍ കയറ്റുമതി ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്കി. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനത്തിനും വിപണനത്തിനും ഉപയോഗത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. കീടനാശിനി പായ്ക്ക് ചെയ്ത് കയറ്റി അയക്കുന്നതുവരെയുള്ള ഉത്തരവാദിത്തം കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡിനായിരിക്കും.
എന്‍ഡോസള്‍ഫാന്റെ കയറ്റുമതിയും പാക്കിങ്ങും സംബന്ധിച്ച് കഴിഞ്ഞ സപ്തംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയയുടെ അധ്യക്ഷതയിലുള്ള മൂന്നംഗബെഞ്ച് വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ കയറ്റുമതിയെ എതിര്‍ക്കുകയും ഉല്‍പ്പാദനത്തിന് നിരോധനമേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്കിയ ഡിവൈഎഫ്ഐയുടെ വിശദീകരണം സുപ്രീംകോടതി നേരത്തെ തേടിയിരുന്നു. എന്‍ഡോസള്‍ഫാന്‍ രാജ്യത്തുതന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ കോടതി ഇക്കാര്യത്തില്‍ സാമാന്യബുദ്ധി പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി 1,100 ടണ്ണോളം എന്‍ഡോസള്‍ഫാന്‍ കയറ്റിഅയക്കാന്‍ കഴിഞ്ഞ സപ്തംബര്‍ 30 ന് ബെഞ്ച് എച്ച്ഐഎല്ലിന് അനുമതി നല്‍കിയിരുന്നു.
മനുഷ്യജീവനേക്കാള്‍ വലുതായി മറ്റൊന്നും ഇല്ലെന്ന വിലയിരുത്തലോടെ കഴിഞ്ഞ മെയ് 13നാണ് എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനവും വില്‍പ്പനയും ഉപയോഗവും സുപ്രീംകോടതി നിരോധിച്ചത്. രാജ്യത്ത് ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റിഅയക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ നേരത്തെ സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സമിതി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: