ന്യൂദല്‍ഹി: ചില്ലറവില്‍പ്പന രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ വന്‍ ബഹളം. യുപിഎയുടെ പ്രമുഖ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച പ്രതിഷേധം പ്രതിപക്ഷം ഒന്നടങ്കം ഏറ്റുപിടിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു. തിങ്കളാഴ്ച വരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു.
ഇന്നലെ ലോക്സഭ സമ്മേളിച്ചയുടന്‍ സ്പീക്കര്‍ മീരാകുമാര്‍ കൃഷിമന്ത്രി ശരദ് പവാറിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. തൊട്ടുപിന്നാലെ ചില്ലറവില്‍പ്പന രംഗത്തെ വിദേശനിക്ഷേപത്തിനെതിരെ മുദ്രാവാക്യം വിളികളുമായി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് പാഞ്ഞുചെന്നു. മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് 51 ശതമാനവും ഒറ്റ ബ്രാന്‍ഡ് റീട്ടെയില്‍ 100 ശതമാനവും നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കണണെമന്ന് തൃണമൂല്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി, സിപിഎം, സിപിഐ അംഗങ്ങളും മുദ്രാവാക്യങ്ങളും ബാനറുകളുമായി എഴുന്നേറ്റതോടെ ബഹളം നിയന്ത്രണാതീതമായി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് മലയാളപത്രങ്ങളുമായി കേരളത്തില്‍നിന്നുള്ള ചില അംഗങ്ങളും എഴുന്നേറ്റു. പ്രത്യേക സംസ്ഥാനത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് തെലുങ്കാനയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളും പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലേക്ക് പാഞ്ഞിറങ്ങി. സഭ ആകെ അലങ്കോലമായതോടെ സമ്മേളനം ഉച്ചവരെ സ്പീക്കര്‍ നിര്‍ത്തിവെച്ചു. പിന്നീട് വീണ്ടും ചേര്‍ന്നപ്പോഴും ബഹളം ശമനമില്ലാതെ തുടര്‍ന്നതോടെ തിങ്കളാഴ്ചവരെ മാറ്റിവെച്ചു. രാജ്യസഭയിലും സമാനരംഗങ്ങള്‍ അരങ്ങേറി.
പവാറിനുനേരെ നടന്ന അതിക്രമത്തെ ചെയര്മാന് ഹമീദ് അന്‍സാരി അപലപിച്ചയുടന് പ്രതിപക്ഷം ഒന്നടങ്കം വിദേശനിക്ഷേപ തീരുമാനത്തിനെതിരെ ബഹളം തുടങ്ങി. പ്രസ്താവന നടത്താന്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി ശ്രമിച്ചെങ്കിലും ബഹളത്തില്‍ മുങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായുള്ള സമാനതകള്‍ പറയുന്ന ‘ഡാം 999’ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന പ്രദേശിക പത്രം എഐഎഡിഎംകെ അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി. പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടരുതെന്നും ജെറ്റ്ലിയെ സംസാരിക്കാന്‍ അനുവദിക്കണമെന്നും ചെയര്മാന് ആവശ്യപ്പെട്ടുവെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ചെയര്മാന് ഹമീദ് അന്‍സാരി സഭ നിര്‍ത്തിവെക്കുകയായിരുന്നു.
ഇതേസമയം, മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം വിജയിക്കില്ലെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. രാജ്യത്ത് തൊഴിലില്ലായ്മ ഉണ്ടാക്കാനും ചില്ലറവില്‍പ്പനരംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നതുമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്ഡേക്കര്‍ പാര്‍ലമെന്റിന് പുറത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു. “കോള്‍ഡ്സ്റ്റോറേജ് സംവിധാനം വിദേശനിക്ഷേപം ആവശ്യമുള്ള റോക്കറ്റ് വിക്ഷേപണ സംവിധാനമൊന്നുമില്ല. ഊര്‍ജം, റോഡുകള്‍ തുടങ്ങിയവയുടെ അഭാവത്തില്‍ ശീതശൃംഖലകള്‍ വികസിപ്പിക്കാന്‍ കഴിയില്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി. റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപത്തിനെതിരെ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതാണെന്നും അതിനെ മറികടന്നുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും ബിജെപി നേതാവ് എസ്.എസ്. ആലുവാലിയ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: