ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അമൂല്യ താഴികക്കുടം മോഷണം പോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മുന്‍ ക്ഷേത്ര മോഷ്ടാക്കളെയും, മുന്‍പ് ക്ഷേത്രത്തിലെത്തി നാട്ടുകാര്‍ പിടികൂടിയ സംഘത്തേയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
പ്രാദേശിക ബന്ധവും പ്രത്യേകം അന്വേഷിക്കുന്നുണ്ട്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി: എന്‍.നരേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. ക്ഷേത്ര കവര്‍ച്ചകള്‍ അന്വേഷിക്കുന്ന സ്ക്വാഡ്, എസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
ഒരാഴ്ച മുന്‍പ് തൃശൂര്‍ സ്പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള മാഫിയ സംഘത്തിന് താഴികക്കുടം കൈക്കലാക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ഭാഗത്തുള്ള ചിലരെ പോലീസ് ചോദ്യം ചെയ്തതായും സൂചനയുണ്ട്. സംസ്ഥാനത്ത് നടന്ന മറ്റു ക്ഷേത്ര കവര്‍ച്ചകളിലെ പ്രതികളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രാദേശികമായ ചിലരുടെ സഹായമില്ലാതെ മോഷണം നടക്കില്ലെന്ന വിശ്വാസത്തിലാണ് പോലീസ്. ഇതനുസരിച്ച് ചെങ്ങന്നൂര്‍, തിരുവല്ല ഭാഗങ്ങളിലെ മൊബെയില്‍ ടവറുകളില്‍ നിന്നുള്ള വിവരശേഖരണവും പോലീസ് നടത്തുന്നുണ്ട്. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിലെ നാര്‍ക്കോട്ടിക് ഡിവൈഎസ്പി ക്ഷേത്രത്തിനുള്ളിലും പോലീസ് നായ മണം പിടിച്ച് ചെന്ന ആള്‍താമസമില്ലാത്ത വീട്ടിലും എത്തി പരിശോധന നടത്തി.
ഇതിനുശേഷം ആലപ്പുഴയില്‍ നിന്നെത്തിയ സ്പെഷ്യല്‍ ടീമംഗങ്ങള്‍ ക്ഷേത്രഭരണസമിതി പ്രവര്‍ത്തകരില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തിനു പിന്നിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പ്രതികള്‍ പിടിയിലാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: