
കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ നില അതീവ ഗുരുതരമെന്ന് റിയാലിറ്റി ഷോ താരം ശാരിക കെ.ബി. രേണു നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി രമ്യ തന്നെ വിളിച്ച് അറിയിച്ചതായും ശാരിക പറയുന്നു
അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യ നില വഷളായതിനാൽ അവസാന കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയാതായി രേണുവിന്റെ സുഹൃത്ത് കൂടിയായ ശാരിക പറഞ്ഞു.
‘ രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. ഇന്നലെ രാത്രി പ്ലേറ്റ്ലെറ്റസ് കൗണ്ട് വല്ലാതെ കുറഞ്ഞു.
ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിൽ ആണ്. രേണുവിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് അവരുെട ചേച്ചി എന്നെ വിളിച്ച് പറഞ്ഞത്. ഇന്ന് വൈകുന്നേരമാണ് ഞാൻ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാർഥിക്കണമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്.അഞ്ചോളം കീമോകൾ അവൾക്ക് ചെയ്തു.
ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച് പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവൾ പത്ത് ദിവസം കിടക്കും, പിന്നെ ചാടിയെഴുന്നേറ്റ് വിഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു.
അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ആഹാരം കഴിക്കാൻ പറ്റില്ല. അങ്ങനെ ആരോഗ്യാവസ്ഥ മോശയാതിനെ തുടർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇനിയൊരു കീമോ രേണുവിന് താങ്ങാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഞാൻ ഇത്രയും വിവരങ്ങൾ നിങ്ങളോട് പറഞ്ഞത് അവളെ സ്നേഹിക്കുന്നവർ അവൾക്കു വേണ്ടി പ്രാർഥിക്കാൻ വേണ്ടിയാണ്.
രേണുവിന്റെ കുടുംബത്തിന്റെ അനുവാദം ചോദിച്ചതിനുശേഷം മാത്രമാണ് ഈ വിവരങ്ങൾ നിങ്ങളോട് തുറന്നു പറഞ്ഞത്. ഇതുവരെ ചെയ്തിരിക്കുന്നത് വളരെ ഹെവിയായ കീമോയാണ്. ഇപ്പോള്‍ ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്.
പിക്ക് ലൈൻ ഇട്ടു. ആഹാരം കഴിക്കുന്നതിന് പകരമുള്ള എന്തോ അവളുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി എന്നെ വിളിച്ചത്. അത്രയും വേദന തിന്നുകയാണ് ആ കുട്ടി, അവിടെ കിടന്ന് അവൾ ജീവിതത്തിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നത്. ഉറപ്പായും അവൾ തിരിച്ച് വരും’’–ശാരികയുടെ വാക്കുകൾ.