
പാറശാല: ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. പാറശാല കുഴക്കോട് സ്വദേശിനി സുനിതയ്‌ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
മദ്യപിച്ചെത്തിയ ഭർത്താവ് വിജയ പ്രേംകുമാർ, സുനിതയുടെ പുറം കഴുത്ത് കത്തികൊണ്ട് അറുക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിലുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ പ്രതിയായ വിജയ പ്രേംകുമാർ സ്ഥിരം മദ്യപാനിയാണെന്നും ഇവരുടെ കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിതയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയ യുവതിയുടെ ചികിത്സ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.