Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. കൊല്ലം ഗുഹാനന്ദപുരം സ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ ബാനറാണ് വിവാദമായത്. വി.ടി ബല്‍റാം ഉള്‍പ്പെടെ രാഷ്‌ട്രീയ നേതാക്കളും എഴുത്തുകാരും ബാനറിലെ പ്രയോഗത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.

‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നാണ് ബാനറിലെ വാക്കുകള്‍. ബാനര്‍ പിടിച്ചുനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കുട്ടികളെക്കൊണ്ട് ഇങ്ങനെയൊരു ബാനര്‍ പിടിപ്പിക്കണമായിരുന്നോ എന്ന ചോദ്യമാണ് ഉയര്‍ന്നത്.

ഏതോ ഒരു സ്‌കൂളില്‍ ഏഴിലോ എട്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികള്‍ അവരുടെ ക്ലാസ് മുറിയില്‍ വച്ച് നടന്ന ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പേരില്‍ ആ കുട്ടികളേക്കൊണ്ട് ഒരു ‘വിദ്യാര്‍ഥി സംഘടന’ പിടിപ്പിക്കുന്ന ബാനര്‍ ആണിതെന്ന് വി.ടി ബല്‍റാം എംഎല്‍എ വിമര്‍ശിച്ചു. ‘എന്നിട്ട് പരിഹസിക്കുന്നതോ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റില്‍ 18ഉം വിജയിച്ച, 140 നിയമസഭാ സീറ്റില്‍ 102ഉം വിജയിച്ച, 60 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജയിച്ച ഒരു മുന്നണിയുടെ നേതാവ് കൂടിയായ കേരള മുഖ്യമന്ത്രിയേയും. നിങ്ങക്കെന്താ വയ്യേ!’ -ബല്‍റാം ചോദിച്ചു.

‘എന്ത് ന്യായീകരണം പറഞ്ഞാലും ഇതല്ല ഞങ്ങള്‍ വളര്‍ന്നുവന്ന എസ്എഫ്‌ഐ’ എന്ന് എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഈ ബോര്‍ഡ് എഴുതിക്കൊടുത്തവരെ ആദ്യം പാര്‍ട്ടി തിരുത്തണം. കുട്ടികളില്‍ രാഷ്‌ട്രീയം വളര്‍ത്തേണ്ടത് ഇങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Recent Posts