
നാഗമംഗല : മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശോത്സവത്തിന് നേതൃത്വം നൽകി മുസ്ലീം വിശ്വാസികൾ . രണ്ട് വർഷം മുമ്പ് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ കല്ലേറ് ഉണ്ടായതിനെ തുടർന്ന് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട പ്രദേശമാണിത് .
അന്ന് അക്രമികൾ 20 ലധികം റോഡരികിലെ കടകൾ, ബൈക്ക് ഷോറൂമുകൾ, വസ്ത്രശാലകൾ എന്നിവയ്‌ക്ക് തീയിട്ടിരുന്നു . അക്രമത്തിൽ ഏകദേശം 2.5 കോടി രൂപയുടെ പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടായി. എന്നാൽ ഇത്തവണ മുസ്ലീങ്ങൾ തന്നെ ഗണേശ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നേതൃത്വം നൽകി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
വ്യാഴാഴ്ച രാത്രി നാഗമംഗലയിലെ മൈസൂർ റോഡിലുള്ള എ.ഡി. കോളനിയിൽ സ്ഥാപിച്ച ഗണേശ വിഗ്രഹത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്താനും അന്നദാന പരിപാടിയിൽ പങ്കെടുക്കാനും മുസ്ലീങ്ങൾ എത്തി. ഇന്ന് നടന്ന നിമജ്ജന ഘോഷയാത്രയിൽ അവർ ഗണേശോത്സവ കമ്മിറ്റിയുമായും കൈകോർത്തു.
അലങ്കരിച്ച ട്രാക്ടറിൽ ഗണേശ വിഗ്രഹം സ്ഥാപിച്ച മുസ്ലീം യുവാക്കൾ സ്വയം ട്രാക്ടർ ഓടിച്ച് മസ്ജിദിന് മുന്നിലേക്ക് കൊണ്ടുവന്നു. ഘോഷയാത്ര പള്ളിയുടെ മുൻവശത്ത് എത്തിയപ്പോൾ, പള്ളി കമ്മിറ്റിയും മുസ്ലീം നേതാക്കളും ഗണേശ വിഗ്രഹത്തിൽ മാല ചാർത്തി ആദരവ് അർപ്പിച്ചു.
ഘോഷയാത്രയിൽ പങ്കെടുത്ത നൂറുകണക്കിന് ഹിന്ദു സഹോദരീസഹോദരന്മാരെ കെട്ടിപ്പിടിച്ച് ആശംസകൾ നേർന്നുകൊണ്ട് മുസ്ലീം യുവാക്കൾ ഭക്തർക്ക് മധുരപലഹാരങ്ങൾ, സർബത്ത്, കുടിവെള്ളം എന്നിവ വിതരണം ചെയ്തു.