
ടെഹ്റാന്‍: ഇറാന്‍ യുദ്ധത്തില്‍ പല രീതിയില്‍ സൗദി അറേബ്യയെ അമേരിക്ക വഞ്ചിച്ചതായി റിപ്പോര്‍ട്ട്. ഹൂതികള്‍ക്കെതിരെ സംരക്ഷണം ലഭിക്കാന്‍ അമേരിക്കയെ സമീപിച്ച സൗദി അറേബ്യയെ അമേരിക്ക തള്ളിക്കളഞ്ഞെന്ന് മാത്രമല്ല, ഇറാന്റെ പിന്തുണയുള്ള ഹൂതികളുമായി അമേരിക്ക രഹസ്യ ധാരണയിലെത്തുകയും ചെയ്തതായി റിപ്പോര്‍ട്ട്.
ഇതോടെ സൗദി അറേബ്യ അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. മെക്ക കരാര്‍ പ്രകാരം തുര്‍ക്കിയും പാകിസ്ഥാനും സൗദിയുടെ മേല്‍ ഹൂതികള്‍ കൈവെച്ചപ്പോള്‍ ഹൂതികളെ ആക്രമിക്കേണ്ടതായിരുന്നു. പക്ഷെ തുര്‍ക്കിയും പാകിസ്ഥാന്‍ ഹൂതികളോട് മുട്ടാന്‍ ധൈര്യമില്ലാതെ പിന്മാറി. ഇതോടെ സൗദി അറേബ്യ അറ്റകൈയ്‌ക്ക് രക്ഷതേടി അമേരിക്കയെ സമീപിച്ചു. പക്ഷെ അമേരിക്കയും സൗദിയെ രക്ഷിക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ സൗദിയുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നു. സൗദിയെ രക്ഷിച്ചില്ലെന്ന് മാത്രമല്ല, അമേരിക്ക ഹൂതികളുമായി രഹസ്യധാരണയിലും എത്തിയിരിക്കുന്നു.
മസ്കറ്റില്‍ വെച്ച് ഹൂതികളുമായി അമേരിക്ക നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് ഹൂതികളും അമേരിക്കയും തമ്മില്‍ രഹസ്യധാരണയിലെത്തിയത്. ഇതനുസരിച്ച് അമേരിക്കൻ-ഇസ്രായേല്‍ കപ്പലുകളെ ആക്രമിക്കില്ലെന്ന് ഹൂതികള്‍ അമേരിക്കയ്‌ക്ക് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും നാള്‍ മുന്‍പ് വരെ ഹൂതികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും വ്യോമാക്രമണം നടത്തുകയും ചെയ്ത അമേരിക്കയുടെ ഈ പുതിയ നിലപാട് സൗദിയെ വന്‍ തിരിച്ചടിയിലാക്കിയിരിക്കുകയാണ്.
ചെങ്കടല്‍ മേഖലയിലെയും ബാബ് അല്‍-മന്ദേബ് കടലിടുക്കിലെയും നിര്‍ണ്ണായകമായ പല ദ്വീപുകളും ഹൂതികള്‍ പിടിച്ചെടുക്കുകയും സൗദി നഗരങ്ങള്‍ക്ക് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് യു.എസ് നീക്കം. തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യയെ പ്രതിസന്ധിയിലാക്കി അമേരിക്ക ഹൂതികളുമായി ധാരണയിലെത്തുന്നത് ബീജിംഗിന്റെയും റിയാദിന്റെയും സുരക്ഷാ സമവാക്യങ്ങളെ പൂര്‍ണ്ണമായും മാറ്റിമറിച്ചേക്കും.
സൗദിയിലെ പവിത്ര നഗരമായ മക്കയ്‌ക്ക് സമീപം വരെ ഹൂതി ഡ്രോണുകള്‍ എത്തിയതോടെ സൗദി കടുത്ത ആശങ്കയിലാണ്. ഒമാനിലെ മസ്‌കറ്റിലുള്ള യു.എസ് എംബസിയില്‍ വെച്ച് കഴിഞ്ഞ വാരാന്ത്യത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന ഹൂതി പ്രതിനിധികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അവകാശപ്പെടുന്നു. ഇക്കാര്യം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് സ്ഥിരീകരിക്കുകയും ചെയ്തതായി റോയിട്ടേഴ്സ് പറയുന്നു.
.
അമേരിക്കന്‍ കപ്പലുകളെയോ ഇസ്രായേല്‍ കപ്പലുകളെയോ ആക്രമിക്കില്ലെന്നും എന്നാല്‍ ചെങ്കടലിലൂടെയുള്ള എല്ലാ സൗദി കപ്പലുകളെയും ലക്ഷ്യമിടുമെന്നും ഹൂതികള്‍ യു.എസിന് ഉറപ്പുനല്‍കിയതായാണ് വിവരം.