India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി പാകിസ്ഥാൻ നാവികസേനാ കപ്പലായ പിഎൻഎസ് ഹുനൈന്‍ കൂട്ടിയിടിയുണ്ടാക്കിയ സംഭവം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി : ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി പാകിസ്ഥാൻ നാവികസേനാ പട്രോള്‍ വെസ്സലായ പിഎൻഎസ് ഹുനൈന്‍ കൂട്ടിയിടിയുണ്ടാക്കിയ സംഭവത്തില്‍ ഇന്ത്യ നൽകിയ പ്രതിഷേധക്കുറിപ്പിന് പാകിസ്ഥാൻ നൽകിയ മറുപടി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കർശനമായി തള്ളി.

ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി പാകിസ്ഥാൻ നാവികസേനാ പട്രോള്‍ വെസ്സലായ പിഎൻഎസ് ഹുനൈന്‍ കൂട്ടിയിടിയുണ്ടാക്കിയ സംഭവം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.. “അംഗീകരിക്കാനാവാത്തതും തൊഴിൽപരമായ മര്യാദയില്ലാത്തതുമായ രീതിയിലാണ്” പാകിസ്ഥാന്റെ കപ്പല്‍ പെരുമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി.

“ഞങ്ങൾ നൽകിയ പ്രതിഷേധക്കുറിപ്പിന് പാകിസ്ഥാൻ നൽകിയ മറുപടി ഞങ്ങൾ കണ്ടു. പതിവുപോലെ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാനുള്ള അവരുടെ ശ്രമം തന്നെയാണ് ഇതിലും കണ്ടത്. അതിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെയും സൂചനകളെയും ഞങ്ങൾ പൂർണ്ണമായും നിരാകരിക്കുന്നു. പടിഞ്ഞാറൻ അറബിക്കടലിൽ പതിവ് ദൗത്യത്തിലായിരുന്ന ഐഎൻഎസ് കൊൽക്കത്തയ്‌ക്ക് നേരെ പാകിസ്ഥാൻ നാവികസേനാ കപ്പലായ പിഎൻഎസ് ഹുനൈൻ അംഗീകരിക്കാനാവാത്തതും തൊഴിൽപരമായ മര്യാദയില്ലാത്തതുമായ രീതിയിൽ പെരുമാറിയതാണ് കൂട്ടിയിടിക്ക് കാരണമായത്.”-വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു:

“പിഎൻഎസ് ഹുനൈൻ നടത്തിയ അപകടകരമായ ‘ഓവർടേക്കിംഗ്’ (മുന്നിലെത്താനുള്ള) നീക്കം, 1991 ഏപ്രിലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സൈനികാഭ്യാസങ്ങൾ, അഭ്യാസപ്രകടനങ്ങൾ, സൈനിക നീക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള മുൻകൂർ അറിയിപ്പ് സംബന്ധിച്ച കരാറിലെ 10ാം വകുപ്പിന്റെ ഗുരുതരമായ ലംഘനമാണ്,” എന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. കടലിലുള്ള നാവികസേനാ കപ്പലുകൾ തമ്മിൽ കുറഞ്ഞത് മൂന്ന് നോട്ടിക്കൽ മൈൽ അകലം പാലിക്കണമെന്ന് ഈ വകുപ്പ് അനുശാസിക്കുന്നുണ്ട്. കടലിൽ കൂട്ടിയിടികൾ ഒഴിവാക്കുന്നതിനുള്ള അന്താരാഷ്‌ട്ര ചട്ടങ്ങളും പാകിസ്ഥാൻ കപ്പൽ ലംഘിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും ജാഗ്രത പാലിക്കുകയും ഉഭയകക്ഷി കരാറുകൾ മാനിക്കുകയും വേണമെന്ന് ഇന്ത്യ പാകിസ്ഥാനെ വീണ്ടും ഓർമ്മിപ്പിച്ചതായി വക്താവ് വ്യക്തമാക്കി.

“ഈ സംഭവത്തിൽ ഐഎൻഎസ് കൊൽക്കത്തയ്‌ക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല, കപ്പൽ ഇപ്പോഴും കടലിൽ തുടരുകയാണ്,” അദ്ദേഹം പറഞ്ഞു.

അതേ സമയം 7400 ടണ്‍ ഭാരമുള്ള ഐഎന്‍എസ് കൊല്‍ക്കൊത്ത എന്ന ഡിസ്ട്രോയര്‍ വിഭാഗത്തിലുള്ള യുദ്ധക്കപ്പലിന്മേല്‍ വെറും 2600 ടണ്‍ മാത്രം ഭാരമുള്ള പാകിസ്ഥാന്റെ പിഎന്‍എസ് ഹുനൈന്‍ എന്ന ശത്രുനിരീക്ഷണത്തിനുള്ള ചെറുയാനം വന്നിടിച്ചത് പാക് കപ്പലിന് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കിയിരുന്നു. ഇതോടെ പാകിസ്ഥാന്‍ പിഎന്‍എസ് ഹുനൈന്‍ എന്ന കപ്പലിനെ അറ്റക്കുറ്റപ്പണികള്‍ക്കായി പിന്‍വലിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ പയറ്റിയത് ചൈന പയറ്റുന്ന ഒരു തന്ത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിയുണ്ടാക്കി, വഴക്കിലെത്തിച്ച് യുദ്ധമാക്കി മാറ്റുന്നതാണ് ചൈനയുടെ തന്ത്രം.

Recent Posts