
കൽപ്പറ്റ : റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ വൻ മദ്യശേഖരം . പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിനൊപ്പം വീടിനുള്ളിൽ ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. മദ്യശേഖരം കണ്ടെത്തിയതോടെ, ഇതിന്റെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്.
കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ച് വരികയാണ്. കൃത്യമായ ലൈസൻസോ താൽക്കാലിക അനുമതിയോ ഇല്ലാതെ വീട്ടിൽ ഇത്തരം വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.