ആലപ്പുഴ : താൻ അടിയുറച്ച ദേവീഭക്തനാണെന്നും, അതുവിട്ട് ഒരുകളിക്കും പോവില്ലെന്നും വെള്ളപ്പള്ളി നടേശൻ . നെറ്റിയിലെ ഈ ചുവന്ന പൊട്ട് ദേവീവിചാരമാണ്. വിശ്വാസികൾക്കൊപ്പം നിൽക്കുന്നതിനാൽ ആർ.എസ്.എസെന്നും വിളിച്ചു. ബി.ജെ.പി.ക്കാരനെന്നും വിളിക്കുന്നു.
നായാടിമുതൽ നമ്പൂതിരിവരെ ഐക്യപ്പെടണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. അതിനുവേണ്ടി ആത്മാർഥമായാണു നിന്നത്. എന്നാൽ എൻ.എസ്.എസ്. നീതിപുലർത്തിയില്ല. അതിനാൽ ഇനി മുന്നിട്ടിറങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഹിന്ദുക്കളെപ്പോലെ കുറേ ആവലാതി നസ്രാണികൾക്കുമുണ്ട്. അവർ ഭാരതീയ സങ്കല്പത്തിൽ വിളക്കും കൊടിമരവും എല്ലാമായി നാടിന്റെ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നു. അതുകൊണ്ട് അവരെക്കൂടി കൂട്ടി. എന്നാൽ, ഇസ്‌ലാംവിഭാഗം മതത്തെ പ്രമാണമാക്കി അത്രയ്‌ക്കു ചേരാതെ നിൽക്കുന്നു. സാമൂഹികനീതിക്കായി ഒരുമിച്ചുനിന്നാലും അവരുടെ കാര്യംമാത്രം നോക്കുന്നു. അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല.
പിണറായിയുടെ ചില പ്രവൃത്തികൾ കമ്യൂണിസ്റ്റ് ശൈലിയിലല്ല. വടക്കൻ, തെക്കൻ ശൈലികൾ ഒരുമിച്ചുകാണുന്നതിന്റെ പ്രശ്നവുമാകാം. പിന്നെ മീഡിയ മാനേജ്മെന്റ് ശരിയല്ല. പത്തുവർഷം തുടർച്ചയായി ഭരിച്ച പിണറായിയല്ലാതെ ഏതു മുഖ്യമന്ത്രിയുണ്ടിവിടെ. അതു പാർട്ടിയുടെ മിടുക്കല്ല. പിണറായിയുടെതന്നെ മിടുക്കാണ്. പക്ഷേ, പത്തുവർഷം ഇടതുപക്ഷം ഭരിച്ചിട്ടും ഈഴവർക്ക് ഒന്നും കിട്ടിയില്ല. ഉപദ്രവിച്ചില്ലെന്നതുമാത്രമാണാശ്വാസം
പിന്നാക്ക ഐക്യത്തിനായി ഒരുമിച്ചുനിന്നവരാണ് ലീഗും എസ്.എൻ.ഡി.പി.യോഗവും. എത്രയെത്ര സമരം ഒരുമിച്ചുനടത്തി. കുഞ്ഞാലിക്കുട്ടിയുമായി ചേർന്നായിരുന്നു എല്ലാം. യു.ഡി.എഫ്. ഭരണത്തിൽവന്നാൽ എല്ലാം ശരിയാകുമെന്നു അവർ വിശ്വസിപ്പിച്ചു. എന്നാൽ, ഭരണംപിടിച്ചപ്പോൾ പിന്നാക്കഹിന്ദുക്കളുടെ കാര്യം അവർ മറന്നു. അവരുടെ കാര്യം വാരിക്കോരി നേടി.
സ്പെഷ്യൽ റിക്രൂട്ട്‌മെന്റുവരെ നടത്തി. എന്നാൽ, ഞങ്ങൾക്ക് ഒരു കുടിപ്പള്ളിക്കൂടം പോലും നൽകിയില്ല. അവർ ഞങ്ങളെ സവർണരെ പ്രതിരോധിക്കാൻ മാത്രമാണ് ഉപയോഗിച്ചതെന്നു മനസ്സിലായി. സാമൂഹികനീതിക്കായി പോരാടുന്ന ഞാൻ ഈ ചതി മലപ്പുറത്തുനിന്നു പറഞ്ഞതാണോ വർഗീയതയെന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.
















