
കൊച്ചി: വിവാദമായ CMRL- മാസപ്പടി കേസിൽ ഭരണപക്ഷത്തെ മന്ത്രിമാരും കുരുക്കിലേക്ക്! മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കെതൊരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ശുപാർശ ചെയ്തേക്കും.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 62 (2) പ്രകാരം സംസ്ഥാന സർക്കാരിന് കത്ത് നൽകാനുള്ള അനുമതി തേടി കൊച്ചി ഇ.ഡി ഓഫീസ് ഉടൻ തന്നെ ഇ.ഡി ഡയറക്ടറെ സമീപിക്കുമെന്നാണ് വിവരങ്ങൾ.
കേസന്വേഷണത്തിനിടെ ലഭിച്ച നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സി.എം.ആർ.എൽ ചിഫ് ജനറൽ മാനേജർ കെ.എസ് സുരേഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രമുഖരുടെ ചുരുക്കപ്പേരുകൾ രേഖപ്പെടുത്തിയ ഒരു പുസ്തകം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവിധ രാഷ്‌ട്രീയ നേതാക്കൾക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിരുന്നത്. ഈ ചുരുക്കപ്പേരുകൾ പുറത്ത് വന്നതോടെ കേരളത്തിൽ വലിയ രാഷ്‌ട്രീയ വിവാദം തന്നെ ഉടലെടുത്തിരുന്നു.
തുടർന്ന് 2024-ൽ നടന്ന വിശദമായ ചോദ്യം ചെയ്യലിൽ ഈ ചുരുക്കോപേരുകൾ ആരെയൊക്കെയാണ് സുചിപ്പിക്കുന്നത് എന്ന് സുരേഷ് കുമാർ ഇ.ഡിയ്‌ക്ക് മൊഴി നൽകിയിരുന്നു. ആർ.സി എന്നത് രമേശ് ചെന്നിത്തല, കെ.കെ എന്നത് പി.കെ കുഞ്ഞാലിക്കുട്ടി, പി.വി എന്നത് പിണറായി വിജയൻ. ഒ.സി എന്നത് ഉമ്മൻ ചാണ്ടി, ഐ.കെ എന്നത് ഇബ്രാഹീംകുഞ്ഞ് എന്നിങ്ങനെയാണ് കെ.എസ് സുരേഷ് കുമാർ മൊഴി നൽകിയത്, പട്ടികയിലുള്ള എം.ജി എന്നത് എ ഗോവിന്ദനാണെന്ന് മൊഴി നൽകിയെങ്കിലും ഈ വ്യക്തി ആരാണെന്ന് ഇതുവരെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
സി.എം.ആർ.എൽ എം.ഡി എസ്.എൻ. ശശിധരൻ കർത്തായുടെ നിർദ്ദേശാനുസരണമാണ് താൻ പണം കൈമാറിയതെന്നാണ് സുരേഷ് കുമാർ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, രാഷ്‌ട്രീയ നേതാക്കളാരും നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും അവരുടെ പ്രതിനിധികളാണ് തുക കൈപ്പറ്റിയതെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഉമ്മൻചാണ്ടിയും ഇബ്രാഹിംകുഞ്ഞും അന്തരിച്ചതിനാൽ ഇവർക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ല.