Main Article

ബ്രിക്‌സിലെ ഭാരത വിജയം

Published by
അനീഷ് അയിലം

രു രാജ്യത്തിന് മറ്റു രാജ്യങ്ങളുടെ വിശ്വാസം എങ്ങനെയെല്ലാം പിടിച്ചുപറ്റാനാകുമെന്നതിന്റെ നേര്‍ക്കാഴ്ചയ്‌ക്കായിരുന്നു ബ്രിക്സ് ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെയും അയല്‍രാജ്യങ്ങളെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കുക എന്ന അതിവിദഗ്ധ നയതന്ത്രമായിരുന്നു ബ്രിക്സില്‍ ഭാരതം കാഴ്ചവെച്ചത്. പരസ്പര ബഹുമാനത്തിന്റെയും ധാരണയുടെയും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഹകരണത്തിന്റെയും സമവായത്തിന്റെയും പാത ഭാരതം സ്വീകരിച്ചതോടെ, രാജ്യത്തിന്റെ സമീപനങ്ങളോട് മുഴുവന്‍ അംഗരാജ്യങ്ങളും ഐക്യപ്പെടുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ വലിയൊരു നയതന്ത്ര വിജയത്തിനായിരുന്നു ഉച്ചകോടി സാക്ഷ്യം വഹിച്ചത്.

രണ്ടു ദിവസം നീണ്ടുനിന്ന 18-ാമത് ബ്രിക്സ് ഉച്ചകോടി ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സമാപിക്കുമ്പോള്‍ ഭാരതത്തിന്റെ നേട്ടങ്ങള്‍ ചില്ലറയല്ല. രാജ്യത്തിന്റെ നേട്ടത്തിനുമപ്പുറം, ബ്രിക്സ് ഉച്ചകോടിയിലെയും ‘ഗ്ലോബല്‍ സൗത്തി’ലെയും എല്ലാ രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന വിധത്തിലുള്ള നയരൂപീകരണമാണ് ഭാരതം നടത്തിയത്. അതിനുള്ള ഉദാഹരണമാണ് അതിര്‍ത്തികടന്നുള്ള പണമിടപാട് (Cross-border payment) സംവിധാനം.

ബ്രിക്സ് അംഗങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് അമേരിക്കന്‍ ഡോളറിനെ ആശ്രയിക്കുന്നതിനു പകരം പ്രാദേശിക കറന്‍സികള്‍ ഉപയോഗിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഉദാഹരണത്തിന് ഭാരതത്തിന്റെ യുപിഐ, ബ്രസീലിന്റെ പിക്‌സ്, ചൈനയുടെ സിഐപിഎസ് തുടങ്ങിയ ദേശീയ പേയ്‌മെന്റ് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുക; റഷ്യയുടെ എസ്പിഎഫ്എസ് ഉള്‍പ്പെടെയുള്ള സന്ദേശവിനിമയ സംവിധാനങ്ങളും ഇതിന്റെ ഭാഗമാക്കി പണമിടപാടുകള്‍ നടത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഭാരതം മുന്നോട്ടുവെച്ച യുപിഐ മാതൃകയിലുള്ള ‘ബ്രിക്സ് പേ’ എന്ന ആശയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ‘ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്സ്’ രൂപീകരിക്കാന്‍ ഉച്ചകോടി ഐകകണ്ഠേന തീരുമാനിച്ചു. അതുപോലെ ഡോളറിനു പകരം പ്രാദേശിക കറന്‍സിയില്‍ വ്യാപാരവിനിമയം നടത്തണമെന്ന ഇറാന്റെ ആവശ്യത്തെ ഭാരതം അനുകൂലിച്ചപ്പോള്‍, അതിന് ചൈനയുടെയും റഷ്യയുടെയും പിന്തുണ നേടാനും ഭാരതത്തിന് കഴിഞ്ഞു.

ലോകത്തെ ചരക്കുനീക്കത്തെ ആകെ തകിടം മറിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാനായി സമാധാനശ്രമങ്ങള്‍ക്ക് ഭാരതം മുന്‍കൈ എടുക്കാമെന്ന തീരുമാനത്തേയും ഉച്ചകോടി സ്വാഗതം ചെയ്തു. യുഎഇയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനെയും യു.എ.ഇയെയും സൗദിയെയും ഒരു സംയുക്ത പ്രസ്താവനയില്‍ ഒരുമിച്ചുകൊണ്ടുവരാനാകില്ലെന്നാണ് പലരും കരുതിയത്. എന്നാല്‍ യുഎഇ, സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ ഫലം കണ്ടു. യുദ്ധത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തെ എല്ലാവരും ഒരേ സ്വരത്തില്‍ അംഗീകരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം തടസ്സപ്പെട്ട എണ്ണ വിതരണവും ചരക്കുനീക്കങ്ങളും സുഗമമായി നടത്താന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ഇറാനെയും തമ്മില്‍ ഒന്നിപ്പിക്കാനും ഭാരതത്തിന് സാധിച്ചു. ഇറക്കുമതി അവകാശങ്ങളില്‍ കൈകടത്തി നടത്തുന്ന അന്യായമായ താരിഫ് വര്‍ദ്ധനവും താരിഫേതര നടപടികളും ഉള്‍പ്പെടുന്ന അമേരിക്കന്‍ ഇടപെടലുകളെ ചെറുക്കാനുള്ള ബ്രിക്സിന്റെ തീരുമാനത്തിനു പിന്നിലും ഭാരതത്തിന്റെ നയതന്ത്രമുണ്ട്.

മറ്റൊന്ന് ഭീകരവാദത്തിനെതിരെയുള്ള ഭാരതത്തിന്റെ ഉറച്ച നിലപാടായിരുന്നു. പാകിസ്ഥാനുമായി ചേര്‍ന്ന് ഭാരതത്തെ തകര്‍ക്കാന്‍ നോക്കുന്ന ചൈനയെയും പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള സൗദി അറേബ്യയെയും ഭീകരവാദത്തിനെതിരെയുള്ള ഒരേ വേദിയില്‍ കൊണ്ടുവരിക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഭാരതത്തിന്റെ ശക്തമായ നയതന്ത്ര നീക്കങ്ങള്‍ക്കു മുന്നില്‍ ചൈനയ്‌ക്കോ സൗദിക്കോ എതിരഭിപ്രായം ഉയര്‍ത്താനായില്ല. ഭീകരവാദം ലോകത്തിന് മുഴുവന്‍ നാശം വിതയ്‌ക്കുമെന്നും, ഭീകരവാദത്തിന് ഏതുവിധത്തില്‍ സഹായം ചെയ്യുന്നവരായാലും അവരെ ഒറ്റപ്പെടുത്തണമെന്നും അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കു മുന്നില്‍ എത്തിക്കണമെന്നുമുള്ള ഭാരതത്തിന്റെ നിര്‍ദ്ദേശം അംഗരാജ്യങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചു.

കൂടാതെ, പാകിസ്ഥാന്‍ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തെ ഉച്ചകോടി ശക്തമായി അപലപിച്ചു. ബ്രിക്സില്‍ പ്രാതിനിധ്യം വേണമെന്ന പാകിസ്ഥാന്റെ ആവശ്യം ഉച്ചകോടി പരിഗണിച്ചതുപോലുമില്ല. അതിനൊപ്പം, അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ തടയണമെന്നും അത് ചെറുക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ലെന്നുമുള്ള ഭാരതത്തിന്റെ ആവശ്യം ചൈനയെക്കൊണ്ട് അംഗീകരിപ്പിക്കാനും സാധിച്ചു.

ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി പരിഷ്‌കരിക്കണമെന്നത് ഏറെക്കാലമായുള്ള ഭാരതത്തിന്റെ ആവശ്യമാണ്. അതിനോടൊപ്പം ആഗോള ഭരണസംവിധാനത്തിലെ അധികാര കേന്ദ്രീകരണത്തില്‍ മാറ്റം വരുത്തണമെന്നും, ആഗോള സാമ്പത്തിക സ്ഥാപനങ്ങളിലെ വോട്ടിങ് അവകാശവും നേതൃസ്ഥാനങ്ങളും നയപരമായ മുന്‍ഗണനകളും ഇന്നത്തെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഭാരതം മുന്നോട്ടുവെച്ചു. അംഗരാജ്യങ്ങള്‍ മാത്രമല്ല, ഐക്യരാഷ്‌ട്രസഭയും ഈ നിര്‍ദ്ദേശങ്ങളോട് ഐക്യപ്പെട്ടു. അതുകൊണ്ടാണ് നരേന്ദ്ര മോദി ഉച്ചകോടിയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഐക്യരാഷ്‌ട്രസഭ പൂര്‍ണ്ണപിന്തുണ നല്‍കിയതും.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കരുതെന്ന തീരുമാനവും, അതിര്‍ത്തി പ്രശ്നത്തിന് ന്യായയുക്തവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരം കണ്ടെത്തണമെന്ന നിലപാടും ചൈന അംഗീകരിച്ചത് ഭാരതത്തിന്റെ വലിയൊരു നയതന്ത്ര നേട്ടമാണ്. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍നിന്ന് ചൈന സൈന്യത്തിന്റെ എണ്ണം കുറയ്‌ക്കുകയും ചെയ്തു.

ഇതിനെല്ലാം വഴിവെച്ചത് ബ്രിക്സ് ഉച്ചകോടിക്കിടെ ഭാരതം നടത്തിയ 15 ഉഭയകക്ഷി കൂടിക്കാഴ്ചകളും രണ്ട് ബിസിനസ് ചര്‍ച്ചകളും മാത്രമല്ല, കഴിഞ്ഞകാലങ്ങളില്‍ മറ്റു രാജ്യങ്ങളോട് ഭാരതം പുലര്‍ത്തിയ അടുത്ത ബന്ധവും കരുതലുമാണെന്ന് നിസംശയം പറയാം. ബ്രിക്സ് രാജ്യങ്ങളെ മാത്രമല്ല; ഏഷ്യ, ആഫ്രിക്ക, മധ്യേഷ്യന്‍ മേഖലകളിലെ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ബ്രിക്സിന്റെ അധ്യക്ഷപദവി പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു ഭാരതം.

Recent Posts