കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയെ ബാധിക്കുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ പിൻതുടരുന്നെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.
ഒക്ടോബറിൽ സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് പ്രതികളുടെ പുതിയ ഹർജി.ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ 6 നകം വിചാരണ പൂർത്തിയാകണമെന്നും കോടതി പറഞ്ഞിരുന്നു ആദ്യ 15 പ്രതികളുടെ വിചാരണയാണ് നടക്കുന്നത്. അഭിമന്യു കേസ് ആകെ 70 തവണ കോടതിയിൽ വിളിച്ചപ്പോൾ രണ്ടുതവണ മാത്രമാണ് പ്രതികൾ മുഴുവനായി ഹാജരായത്.
എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്.2018 ജൂലായ് രണ്ടിനാണ് അഭിമന്യൂ കൊല്ലപ്പെടുന്നത്. ചുവരെഴുത്തിനെച്ചൊല്ലി എസ്എഫ്‌ഐ, കാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണം കേസിന്റെ ആദ്യഘട്ടത്തിൽ ഉയർന്നിരുന്നു. സംഭവത്തിലുൾപ്പെട്ടവരെ പിടികൂടുന്നതിലും താമസമുണ്ടായി.
















