ദുബായ്: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ ടീം. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ടീം പങ്കെടുത്തില്ല.
ശ്രീലങ്കയെ 72 റൺസിന് തകർത്ത് എട്ടാം വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹർമൻപ്രീത് കൗറും സംഘവും നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചത്. നഖ്‌വിയാണ് സമ്മാനദാന ചടങ്ങിൽ പങ്കെടുക്കുന്നതെങ്കിൽ ഇന്ത്യ കിരീടം നേടിയാലും അദ്ദേഹത്തിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ എസിസി അധികൃതരെ നേരത്തെ അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.
ശ്രീലങ്കയുടെ അവസാന വിക്കറ്റ് വീണതിന് ശേഷം ഏകദേശം 40 മിനിറ്റോളം കഴിഞ്ഞാണ് സമ്മാനദാന ചടങ്ങ് ആരംഭിച്ചത്. ആദ്യം മാച്ച് ഒഫീഷ്യൽമാർക്ക് മെമന്റോകൾ സമ്മാനിച്ചു. തുടർന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവും സഹതാരങ്ങളും പരിശീലക സംഘവും റണ്ണേഴ്സ് അപ്പ് മെഡലുകൾ ഏറ്റുവാങ്ങി.
അത്തപ്പത്തു നഖ്‌വിയിൽ നിന്ന് റണ്ണേഴ്സ് അപ്പ് ചെക്കും സ്വീകരിച്ചു. തുടർന്ന് ബ്രോഡ്കാസ്റ്ററുമായി സംസാരിച്ച ശേഷമാണ് ചടങ്ങ് മുന്നോട്ട് പോയത്. എന്നാൽ അതിന് പിന്നാലെ സംപ്രേഷണം അവസാനിച്ചു. ഇന്ത്യൻ താരങ്ങൾ വിജയ മെഡലുകളും ഏഷ്യാ കപ്പ് ട്രോഫിയും ഏറ്റുവാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നില്ല.
ഇന്ത്യൻ ടീമിന്റെ നിലപാടിനെ പരിശീലകൻ അമോൽ മസൂംദാർ പിന്തുണച്ചു. “ആ നിലപാട് ബിസിസിഐ എടുത്തതാണ്. ഞങ്ങൾ അതിനൊപ്പമാണ്. ഞങ്ങളെ സംബന്ധിച്ച് ടൂർണമെന്റ് അവസാനിച്ചു. ഞങ്ങളാണ് ചാമ്പ്യന്മാർ. അതുമതി. വലിയ സ്ക്രീനിൽ ഇന്ത്യ 2026 ഏഷ്യാ കപ്പ് ചാമ്പ്യന്മാരെന്ന് കാണിച്ചിരുന്നു. ഞങ്ങൾ ചാമ്പ്യന്മാരായതിൽ സന്തോഷമുണ്ട്. ഇനി ഏഷ്യൻ ഗെയിംസിലേക്ക് ശ്രദ്ധ തിരിക്കും,” മസൂംദാർ പറഞ്ഞു.
2025ലെ ഏഷ്യാ കപ്പ് ഫൈനലിലും സമാനമായ സംഭവമാണ് അരങ്ങേറിയത്. അന്ന് നഖ്‌വി ട്രോഫിയുമായി ദുബായിലെ ACC ഓഫീസിലേക്ക് മടങ്ങിയിരുന്നു. ട്രോഫി ഇപ്പോഴും അവിടെയാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ വർഷം ഏഷ്യാ കപ്പ് നേടിയ പുരുഷ ടീം നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് കിരീടം സ്വീകരിക്കില്ലെന്ന് നിലപാടെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിനും മെയ് മാസത്തിലെ സൈനിക സംഘർഷത്തിനും പിന്നാലെയുണ്ടായ രാഷ്‌ട്രീയ സാഹചര്യവും ടൂർണമെന്റിൽ പ്രതിഫലിച്ചിരുന്നു. ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും പാകിസ്ഥാൻ താരങ്ങളുമായി കൈകൊടുക്കുന്നതും ഇന്ത്യ ഒഴിവാക്കിയിരുന്നു.
ഇപ്പോഴിതാ വനിതാ ഏഷ്യാ കപ്പ് ഫൈനലിലും സമാനമായ നിലപാട് ആവർത്തിച്ചതോടെ ഇന്ത്യ-നഖ്‌വി ട്രോഫി വിവാദം വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുകയാണ്.
















