ന്യൂദൽഹി: ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ അത്‌ലറ്റുകൾ. വനിതകളുടെ 100 മീറ്റർ വിഭാഗത്തിൽ 11.22 സെക്കൻഡ് സമയം കുറിച്ചുകൊണ്ട് ഹരിത ഭദ്ര ഇന്ത്യൻ അത്‌ലറ്റിക്സ് ചരിത്രത്തിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ഇനത്തിൽ ഒരു ഇന്ത്യൻ വനിതയുടെ രണ്ടാമത്തെ വേഗതയേറിയ സമയമാണിത്.
100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ യഥാക്രമം 10.21 സെക്കൻഡിലും 20.59 സെക്കൻഡിലും ഫിനിഷ് ചെയ്ത് ഇരട്ട കിരീടം നേടിയ അനിമേഷ് കുജൂർ ഏഷ്യൻ ഗെയിംസിനായുള്ള തന്റെ വരവറിയിച്ചു. നവി മുംബൈയിലെ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടുന്ന ഹരിത, ഈ വർഷം മികച്ച പുരോഗതി കൈവരിച്ച അത്‌ലറ്റുകളിൽ ഒരാളാണ്. ദേശീയ തലത്തിൽ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ സ്ഥിരമായി മികച്ച സ്ഥാനങ്ങൾ (പോഡിയം ഫിനിഷ്) നേടുന്ന താരമാണിവരെന്ന് റിലയൻസ് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്പ്രിന്റ് ഇനങ്ങളിൽ റിലയൻസ് ഫൗണ്ടേഷൻ അത്‌ലറ്റുകൾ സമ്പൂർണ്ണ ആധിപത്യം പുലർത്തി.
പുരുഷന്മാരുടെ 100 മീറ്ററിൽ അനിമേഷും ഗുരിന്ദർവീർ സിംഗും (10.32 സെക്കൻഡ്) ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ, വനിതകളുടെ 100 മീറ്ററിൽ ഹരിതയും അഭിനയ രാജരാജനും (11.31 സെക്കൻഡ്) അതേ നേട്ടം ആവർത്തിച്ചു. ഹരിതയും അഭിനയയും തങ്ങളുടെ കരിയറിലെ മികച്ച സമയമാണ് കുറിച്ചത്. പുരുഷന്മാരുടെ 200 മീറ്റർ ഇനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും റിലയൻസ് ഫൗണ്ടേഷൻ താരങ്ങൾ തന്നെ സ്വന്തമാക്കി. അനിമേഷിന് പിന്നാലെ ജിഷ്ണു പ്രസാദും (20.63 സെക്കൻഡ്) അഭയ് സിംഗും (21.04 സെക്കൻഡ്) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കേരളത്തിന്റെ അത്ലറ്റുകൾ മികച്ച പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവെച്ചത്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച അത്‌ലറ്റുകളായ ആൻസി സോജൻ (വനിതാ ലോംഗ് ജമ്പ്), മുഹമ്മദ് അഫ്സൽ (പുരുഷ 800 മീറ്റർ), കാർത്തിക് ഉണ്ണികൃഷ്ണൻ (പുരുഷ ട്രിപ്പിൾ ജമ്പ്), അനു രാഘവൻ (വനിതാ 400 മീറ്റർ ഹർഡിൽസ്), ആദർഷ് റാം (പുരുഷ ഹൈ ജമ്പ്) എന്നിവരും തങ്ങളുടെ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കി.













