Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂയോര്‍ക്ക്: പേര് സൂചിപ്പിക്കും പോലെ ടണ്‍ കണക്കിന് ഷെല്ലുകള്‍ പ്രവഹിക്കുന്ന ഊര്‍ജ്ജത്തോടെ പായിച്ച ഷോട്ടുകളുടെ ബലത്തില്‍ അമേരിക്കന്‍ താരം ബെഞ്ചമിന്‍ ഷെല്‍ട്ടണ്‍ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സാക്ഷാല്‍ കാര്‍ലോസ് അല്‍ക്കാരസിന്റെ കഥ കഴിച്ചു. അമേരിക്കന്‍ സമയം ചൊവ്വാഴ്‌ച്ച രാത്രി 11.05ന് തുടങ്ങിയ മത്സരം അവസാനിച്ചത് ഇന്നലെ പുലര്‍ച്ചെ 3.33ന്. നാലര മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ അഞ്ച് സെറ്റുകളും വേണ്ടിവന്നു വിജയിയെ നിര്‍ണയിക്കാന്‍. സ്‌കോര്‍ 6-7(5-7), 6-1, 6-3, 1-6, 7-6(7-10)

അഞ്ചാം സെറ്റിലെ ടൈബ്രേക്കറില്‍ മുന്നിട്ടു നിന്ന ഷെല്‍ട്ടണിനെതിരെ അല്‍ക്കാരസ് ഒപ്പമെത്തിയതോടെ മത്സരം 10-ാം പോയിന്റിലേക്ക് നീണ്ടു. 7-6ല്‍ നിന്ന് മത്സരം 8-7ലേക്കും 9-7ലേക്കും എത്തിനില്‍ക്കെയാണ് ആ നിര്‍ണായക നിമിഷമെത്തിയത്. സെര്‍വിനുള്ള അവസരം ഷെല്‍ട്ടണിനായിരുന്നു. ആ ഇടം കൈയ്യന്‍ പവര്‍ ഹിറ്റ് എയ്‌സ് അല്‍കാരസിന് മുന്നിലുടെ കുതിച്ചു പാഞ്ഞത് 146 മീറ്റര്‍ പെര്‍ ഹെര്‍ട്‌സില്‍. കിരീടം നിലനിര്‍ത്താനെത്തിയ അല്‍കാരസിന് സ്തബ്ധനായി നിന്നു. മത്സരം ഫിനിഷ്. കരിയറില്‍ ആദ്യമായി അല്‍ക്കാരസിനെ തോല്‍പ്പിച്ച് എട്ടാം സീഡ് താരം ഷെല്‍ട്ടണ്‍ ബെഞ്ചമിന്‍ സെമിയിലേക്ക് കുതിച്ചു.

മത്സരത്തിന്റെ തുടക്കം മുതലേ കടുത്ത വെല്ലുവിളിയാണ് ഷെല്‍ട്ടണ്‍ അല്‍ക്കാരസിന് മുന്നില്‍ കാഴ്‌ച്ചവച്ചത്. ആദ്യ സെറ്റ് അല്‍ക്കാരസ് ടൈബ്രേക്കറിലൂടെ ജയിക്കുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടും മൂന്നും സെറ്റുകള്‍ ഷല്‍ട്ടണ്‍ അത്യുഗ്രന്‍ പ്രകടനത്തോടെ കൈയ്യടക്കി. എന്നാല്‍ നാലാം സെറ്റില്‍ അല്‍ക്കാരസ് ഗംഭീര തിരിച്ചുവരവ് നടത്തി. ഒടുവില്‍ വിജയിയെ നിര്‍ണയിച്ച അഞ്ചാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം പോന്ന പോരാട്ടം കാഴ്‌ച്ചവച്ചു. പാതിരാവും പിന്നിട്ട് അടുത്ത ദിവസത്തിന്റെ പുലര്‍ നേരങ്ങളിലേക്ക് കടക്കുമ്പോഴും ആര്‍തര്‍ ആഷെ സ്‌റ്റേഡിയവും ആള്‍ക്കൂട്ടവും ഈ മത്സരത്തിന്റെ കടുത്ത ചൂടില്‍ ഉറങ്ങാനാകാതെ പകച്ച് നില്‍ക്കുകയായിരുന്നു. ഫൈനലിനോളം പോന്ന ആവേശവും ആശങ്കയും നിറച്ച മത്സരമായിരുന്നു ഇത്.

കൈക്കുഴയിലെ പരിക്ക് കാരണം അഞ്ച് മാസം നീണ്ട വിശ്രമത്തിന് ശേഷം അല്‍ക്കാരസ് ആദ്യമായി മത്സരിക്കാനിറങ്ങിയ വേദിയായിരുന്നു ഇത്. ഷെല്‍ട്ടണിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ അല്‍ക്കാരസ് ഛര്‍ദി അനുഭവപ്പെട്ടിരുന്നു.

തെളിയുന്നു അമേരിക്കന്‍ സാധ്യത

ഷെല്‍ട്ടണ്‍ കൂടി സെമിയിലെത്തിയതോടെ ഇത്തവണ ഒരു അമേരിക്കന്‍ താരത്തിന് കിരീടം നേടാനുള്ള സാധ്യതയാണ് തെളിയുന്നത്. അല്‍ക്കാരസിനെ തോല്‍പ്പിച്ച ഷെല്‍ട്ടണിന് സെമിയില്‍ എതിരാളി മറ്റൊരു അമേരിക്കന്‍ താരം ഫ്രാങ്കസ് ടിയാഫോ ആണ്. നാട്ടുകാരനായ അലെക്‌സ് മൈക്കല്‍സെനിനെ തോല്‍പ്പിച്ചാണ് ടിയാഫോ സെമിയിലെത്തിയത്. ടിയാഫോ-ഷെല്‍ട്ടണ്‍ സെമിയില്‍ ആര് ജയിച്ചാലും ഫൈനലില്‍ അമേരിക്കന്‍ സാന്നിധ്യം ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയ അമേരിക്കന്‍ താരം ആന്‍ഡി റോഡിക്ക് ആണ്. 2003ലായിരുന്നു ആ നേട്ടം.

സബലെങ്ക-പെഗ്യൂല സെമി

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ വന്‍ അട്ടിമറിക്ക് സാക്ഷ്യം വഹിക്കുന്നതിനിടെ വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് താരം അരീന സബലെങ്കയും അമേരിക്കന്‍ താരവും മൂന്നാം സീഡുമായ ജസീക്ക പെഗ്യൂലയും സെമിയിലേക്ക് മുന്നേറി. നാട്ടുകാരിയും 26-ാം സീഡുമായ എമ്മാ നവാറോയെ തോല്‍പ്പിച്ചാണ് പെഗ്യൂലയുടെ സെമി പ്രവേശം. ആദ്യ സെറ്റ് അടിയറ വച്ച ശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകള്‍ പിടിച്ചെടുത്തായിരുന്നു പെഗ്യൂലയുടെ വിജയം. സ്‌കോര്‍ 3-6, 6-4, 6-3. നാളെ നടക്കുന്ന സെമിയില്‍ അരീന സബലെങ്കയാണ് പെഗ്യൂലയുടെ എതിരാളി. ലിന്‍ഡ നോസ്‌കോവയെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിക്കൊണ്ടാണ് സബലെങ്കയുടെ മുന്നേറ്റം. ഒന്നാം സീഡ് താരം സബലെങ്കയ്‌ക്കെതിരെ ലിന്‍ഡ കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. സ്‌കോര്‍ 7-6(7-1), 3-6, 7-6(10-7)

Recent Posts