
പാലക്കാട്: അട്ടപ്പാടിയില്‍ യുവതിയെയും കുഞ്ഞിനെയും കൊന്ന് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി ഭവാനിപ്പുഴയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. ബംഗാള്‍ സ്വദേശിയായ പ്രാവത് ദാസിനെ (35)യാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പാലക്കാട് നിന്ന് ബംഗാളിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി ബംഗാളിലെത്തിയ പോലീസ് ഇന്നലെ ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ തിരിച്ചെത്തിക്കും. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആസാം സ്വദേശിനി പ്രോണിത (25), മകള്‍ ജോഷിത എന്നിവരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒന്നരമാസമായി പ്രതി യുവതിക്കൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസം മാത്രമാണ് പരിചയമുണ്ടായിരുന്നതെന്നും പ്രതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ബംഗാളില്‍ യുവതിയുടെ വീടിന് അടുത്ത് താമസിക്കാന്‍ വന്നയാളാണ് പ്രതിയായ പ്രാ
വത് ദാസ്. ഇയാള്‍ക്ക് ഭാര്യയും മക്കളും ഉണ്ട്. പിന്നീട് ഇവര്‍ സൗഹൃദത്തിലാവുകയും ഇയാള്‍ക്കൊപ്പം യുവതി കേരളത്തിലേക്ക് വരികയായിരുന്നുവെന്ന് പറയുന്നു. അട്ടപ്പാടിയിലേക്ക് വരുന്നതിന് മുമ്പ് മറ്റെവിടെയെങ്കിലും താമസിച്ചിരുന്നോ തുടങ്ങിയ വിവരങ്ങള്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അറിയൂ.
യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ ബന്ധുക്കള്‍ എത്തിയതായും മൃതദേഹം തിരിച്ചറിയുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്ന് ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവും ഇന്ന് എത്തിയേക്കും.
ഞായറാഴ്ച ഉച്ചയോടെയാണ് അട്ടപ്പാടിയിലെ ഭവാനിപ്പുഴയില്‍ മൂന്ന് ചാക്കുകളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പുഴയില്‍ വെച്ചുതന്നെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ഫോറന്‍സിക് പരിശോധനയിലൂടെ വ്യക്തമാകും. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.