തിരുവനന്തപുരം: ശബരിമലയില്‍ പിടിമുറുക്കാന്‍ സംസ്ഥാന സർക്കാർ. മൂന്നു വർഷങ്ങൾക്ക് മുൻപ് മുന്നോട്ടു വച്ച ശബരിമല വികസന അതോറിറ്റി യാഥാർത്ഥ്യമാക്കാൻ സർക്കാർ നീക്കം തുടങ്ങി. നിയമനിർമാണത്തിനുള്ള ആദ്യ യോഗം സെപ്റ്റംബർ 11ന് നടക്കും. വികസന അതോറിറ്റി യാഥാർത്ഥ്യമാകുന്നതോടെ ശബരിമലയിൽ സർക്കാരിന് സമ്പൂർണ നിയന്ത്രണം കൈവരും.
മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യം. സന്നിധാനവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, വികസന പദ്ധതികളുടെ ഏകോപനം, നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം എന്നിവ അതോറിറ്റി നിർവ്വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, വനം വകുപ്പ്, പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും അതോറിറ്റിയുടെ പ്രവർത്തനമെങ്കിലും ബോർഡിന്റെ അധികാരങ്ങൾ പരിമിതമാകും.
നിലവിൽ സ്വയംപര്യാപ്തമായ ഏക ദേവസ്വം ബോർഡാണ് തിരുവിതാംകൂർ. ശബരിമലയിലെ അധികാരം നഷ്ടമാകുന്നതോടെ സ്ഥിരത നഷ്ടമാകുമെന്ന ആശങ്കയിലാണ് ബോർഡ്. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ പുതിയ ഭരണസംവിധാനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
















