Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Published by
ഡോ. എം.വി. നടേശന്‍

കേരളത്തിന്റെ രാഷ്‌ട്രീയ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ആര്‍. ശങ്കര്‍(1909-72). അദ്ധ്യാപകന്‍, നിയമജ്ഞന്‍, പത്രാധിപര്‍, സമുദായ നേതാവ്, രാഷ്‌ട്രീയ നേതാവ്, ഭാഷാ സ്‌നേഹി, ഭരണതന്ത്രജ്ഞന്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം എസ്എന്‍ഡിപി യോഗത്തിന്റെ പ്രമുഖ നേതാവും ഗുരുവിന്റെ ആശയങ്ങളെ പ്രായോഗികമായി നടപ്പിലാക്കിയ ഭരണാധികാരിയുമായിരുന്നു. 1962-ല്‍ കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയെ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചപ്പോഴാണ് ശങ്കര്‍ കേരളത്തിന്റെ മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. മികച്ച ഭരണാധികാരിയും രാജ്യതന്ത്രജ്ഞനുമായിരുന്ന ശങ്കര്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നീ നിലകളില്‍ ഒട്ടനവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ആര്‍. ശങ്കര്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ഭാരതത്തിലാദ്യമായി വിധവാ പെന്‍ഷനും വാര്‍ദ്ധക്യ പെന്‍ഷനും ജീവനക്കാര്‍ക്ക് വീട്ടുവാടക അലവന്‍സും മറ്റും അനുവദിച്ചതും. കുമാര പിള്ള കമ്മിഷന്‍ ശിപാര്‍ശ നടപ്പാക്കിയതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയത് വിദ്യാസമ്പന്നരായ ആര്‍ക്കും മറക്കാനാവില്ല. ചുരുക്കത്തില്‍ കേരളത്തിന്റെ സാമൂഹ്യ-വിദ്യാഭ്യാസ ചരിത്രത്തില്‍ ശ്രദ്ധേയമായ അധ്യായമാണ് ആര്‍. ശങ്കര്‍ രചിച്ചത്.

സംസ്‌കൃതത്തെ സ്‌നേഹിച്ച നേതാവ്

സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനത്തിന് അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഈ ഭാഷയെ സ്‌നേഹിക്കുന്നവരും അതിന്റെ ഗുണഭോക്താക്കളും ഒരിക്കലും മറക്കരുത്. ശ്രീനാരായണ ഗുരുവിന്റെ സമത്വദര്‍ശനത്തിലും വിജ്ഞാനത്തിലും ഏറെ ആകൃഷ്ടനായിരുന്നു അദ്ദേഹം. ഗുരുദേവന്‍ സംസ്‌കൃതത്തെ ഒരു പ്രത്യേക ജാതിയുടേയോ വര്‍ഗ്ഗത്തിന്റേയോ ഭാഷയായി കണ്ടിരുന്നില്ല. മറിച്ച് അത് മനുഷ്യരാശിയുടെ പൊതുസമ്പത്തായ ജ്ഞാനത്തിന്റെ ഭണ്ഡാരമാണെന്ന് ഒട്ടേറെ സംസ്‌കൃത കൃതികളിലൂടെ പ്രതിപാദിച്ചു. സംസ്‌കൃത പഠനം സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമല്ലാത്ത ഒരു കാലമുണ്ടായിരുന്നു. സംസ്‌കൃതം പഠിക്കാനുള്ള അവസരം ഏവര്‍ക്കും ലഭ്യമാക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമായി മാറി.

ഉപമുഖ്യമന്ത്രി ആയിരിക്കെ ജര്‍മ്മനിയില്‍ നടന്ന ഒരു അന്തര്‍ദേശീയ സംസ്‌കൃത സമ്മേളനത്തില്‍ പങ്കെടുത്തത് ആര്‍. ശങ്കറിന്റെ ജീവിതത്തിലെ ശ്രദ്ധേയ സംഭവമാണ്. ജര്‍മ്മനിയെ പോലെ സംസ്‌കൃതത്തെ സ്‌നേഹിച്ച മറ്റൊരു രാജ്യം ഇല്ലെന്നു തന്നെ പറയാം. അവിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തെ സംസ്‌കൃത പണ്ഡിതന്മാരാണ് സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം അവിടെയുള്ള വിദ്വാന്മാരെ പോലും ആകര്‍ഷിച്ചു. ഇത് അദ്ദേഹത്തിന്റെ സംസ്‌കൃത പാണ്ഡിത്യത്തിനും ആത്മവിശ്വാസത്തിനും തെളിവായി അവിടെയുള്ളവര്‍ വിലയിരുത്തി. ശങ്കര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ വികാസത്തിനുവേണ്ടി എടുത്ത നടപടികള്‍ സുപ്രധാന കാല്‍വയ്‌പ്പുകളാണ്: അതില്‍ പ്രധാനം താഴെപ്പറയുന്നവയാണ്;

*കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 450 രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിച്ചു.
*തിരുവനന്തപുരത്ത് കോട്ടയ്‌ക്കകത്ത് പ്രവര്‍ത്തിച്ചിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടം സംസ്‌കൃത കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലിനായി അനുവദിച്ചു. ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നിന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്‌കൃതത്തില്‍ ഉന്നത വിദ്യാഭ്യാസം നേടാനും ഉദ്യോഗം ലഭിക്കാനും ഇടയായി.
*കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനഞ്ച് സംസ്‌കൃത വിദ്യാലയങ്ങള്‍ ആരംഭിക്കുകയും, നിലവിലുള്ള യു.പി.സ്‌കൂളുകള്‍ ഹൈ സ്‌കൂളുകളാക്കി ഉയര്‍ത്തുകയും ചെയ്തു.
*സംസ്‌കൃത പഠനത്തിന് ഫീസ് ഒഴിവാക്കിയ നടപടി കൂടുതല്‍ പേരെ ഈ രംഗത്തെക്ക് ആകര്‍ഷിച്ചു.
*പട്ടാമ്പി, തൃപ്പൂണിത്തുറ, തിരുവനന്തപുരം എന്നിവിടങ്ങളിലെ സംസ്‌കൃത കോളജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചു.
*സംസ്‌കൃത അദ്ധ്യാപകര്‍ക്ക് പ്രൊഫസര്‍ഷിപ്പ് പദവികള്‍ ലഭ്യമാക്കി, അദ്ധ്യാപക രംഗത്ത് മാന്യതയും പ്രോത്സാഹനവും വര്‍ധിപ്പിച്ചു. ഇംഗ്ലീഷ്, സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് കൊടുക്കുന്ന ശമ്പളത്തേക്കാള്‍ കുറവായിരുന്നു സംസ്‌കൃത അദ്ധ്യാപകര്‍ക്ക് അക്കാലത്ത് നല്‍കിയത്. ഈ വിവേചനം ഇല്ലാതാക്കിയത് ആര്‍. ശങ്കറാണ്.
*കേരളത്തില്‍ ഒരു സംസ്‌കൃത സര്‍വകലാശാല സ്ഥാപിക്കണമെന്ന ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചു.

ഇത്തരം നടപടികള്‍ വെറും വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ മാത്രമായിരുന്നില്ല. അത് സാമൂഹിക മാറ്റത്തിനുള്ള ശക്തമായ ഉപാധികളായിരുന്നു. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും തുടര്‍ന്ന് തൊഴില്‍ അവസരങ്ങളും ലഭിക്കാന്‍ ഇത് വഴിയൊരുക്കി. സംസ്‌കൃതം ഒരു ‘അഭിജാത ഭാഷ’ എന്ന ധാരണയെ തിരുത്തി അത് ജനങ്ങളുടെ ഭാഷയാക്കാന്‍ ആര്‍. ശങ്കര്‍ ശ്രമിച്ചു.

രാഷ്‌ട്രീയ പ്രതിസന്ധിയും അപൂര്‍ണ്ണമായ സ്വപ്‌നവും

അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ പിന്‍വലിക്കപ്പെട്ടതോടെ ഭരണകാലം പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ സംസ്‌കൃത സര്‍വകലാശാല പോലുള്ള ചില മഹത്തായ പദ്ധതികള്‍ നടപ്പിലാകാതെ പോയി. പക്ഷേ പില്‍ക്കാലത്ത് കാലടിയില്‍ സ്ഥാപിതമായ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് വഴിതെളിച്ചു. അതിന് കെ. കരുണാകരന്റെ മന്ത്രിസഭയാണ് മുന്‍കൈയെടുത്തത്.

ആര്‍. ശങ്കറിന്റെ സംസ്‌കൃത വിദ്യാഭ്യാസ രംഗത്തെ സംഭാവനകള്‍, ഒരു ഭാഷയുടെ പ്രോത്സാഹനം മാത്രമല്ല; അത് ഒരു സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള ദൗത്യമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന ദര്‍ശനം വിദ്യാഭ്യാസ രംഗത്ത് സാക്ഷാത്കരിക്കാന്‍ അദ്ദേഹം എടുത്ത ശ്രമങ്ങള്‍ ഇന്നും പ്രചോദനമാണ്. അതുകൊണ്ടാണ് എസ്എന്‍ഡിപിയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ സംസ്‌കൃത പഠനം തുടങ്ങാന്‍ തീരുമാനിച്ചത്. കേരള നവോത്ഥാന പ്രസ്ഥാനത്തില്‍ സംസ്‌കൃത പഠനത്തെ ശക്തമായൊരു ആയുധമായി കണ്ട് അറിവിന്റെ ജനാധിപത്യവത്കരണം എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് അദ്ദേഹം ചെയ്തത്. ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യങ്ങള്‍ കേരളസമൂഹം പൊതുവേയും സംസ്‌കൃത സംഘടനകളും സ്ഥാപനങ്ങളും വിശേഷിച്ചും ഇന്നോളം ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല എന്നത് വലിയ പോരായ്‌മയാണ്. സംസ്‌കൃതം ജനങ്ങളുടെ ഭാഷയാകണം എന്ന ആശയം പ്രവര്‍ത്തിയില്‍ കൊണ്ടുവന്ന നേതാവായി ആര്‍. ശങ്കര്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതിനുള്ള പരിശ്രമങ്ങള്‍ ഇനിയെങ്കിലും ഉണ്ടാകണം.

Recent Posts