ന്യൂദല്‍ഹി: തെക്കുപടിഞ്ഞാറൻ ദൽഹിയിലെ സത്യ നികേതനിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാർത്ഥികള്‍ താമസിക്കുന്ന അഞ്ച് നില കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിവിധ കേന്ദ്ര ഏജൻസികള്‍ രക്ഷാപ്രവർത്തനം തുടരുകയാണ്. നിരവധി പേർ, പ്രധാനമായും വിദ്യാർത്ഥികൾ, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു.
ദേശീയ തലസ്ഥാനത്തെ ദൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിനടുത്താണ് സംഭവം. ദല്‍ഹി യൂണിവേഴ്സിറ്റിയുടെ (ഡിയു) സൗത്ത് കാമ്പസില്‍ പഠിക്കുന്ന കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.
എട്ട് പേരെ ഇതുവരെ രക്ഷപ്പെടുത്തി, മൂന്ന് പേര്‍ എയിംസ് ട്രോമ സെന്‍ററിൽ ചികിത്സയിലാണ്. രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നും ഒരാൾ മരിച്ചതായും എയിംസ് വൃത്തങ്ങൾ അറിയിച്ചു.
‘ഹോസ്റ്റൽ ഡേസ്’ എന്നറിയപ്പെടുന്ന കെട്ടിടത്തിന് ഏകദേശം 20 വർഷം പഴക്കമുണ്ടെന്നും അതിന്റെ ബേസ്മെന്‍റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉച്ചയ്‌ക്ക് 1.30 ഓടെയാണ് തകർന്നുവീണതെന്നും നാട്ടുകാർ പറഞ്ഞു.















