Kerala

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം മുസ്ലിങ്ങള്‍ക്ക് മാത്രമല്ല മനുഷ്യ സമൂഹത്തിന് മുഴുവന്‍ അപമാനമാണെന്ന് മുന്‍ എംപി എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആധുനിക കാലഘട്ടത്തിലെ ഏറ്റവും അപരിഷ്‌കൃതമായ പ്രസ്താവനയാണിത്. സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്‌ക്ക് വരണമെന്ന് വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞത് 1929ല്‍ ആണ്. 2026ല്‍ കാന്തപുരം പറയുന്നു സ്ത്രീകള്‍ അരങ്ങത്ത് നിന്ന് അടുക്കളയിലേയ്‌ക്ക് പോകണമെന്ന്. പാണക്കാട്ട് തങ്ങളും സിപിഎമ്മിലെ കെ.ടി. ജലീലും ഇതിനെ അനുകൂലിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. കേരളം എങ്ങോട്ടാണ് പോകുന്നത്? ആധുനിക സമൂഹം ഈ മതനേതാവിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പും.

മുന്‍പ്, മുസ്ലിം സ്ത്രീകള്‍ മുസ്ലിം വനിതാ ഡോക്ടറെ മാത്രമേ കാണാവൂ എന്ന് പ്രസ്താവന ഇറക്കിയ ആളാണ് കാന്തപുരം. അന്ന് അതിനെ ആരും ചോദ്യം ചെയ്യാത്തതുകൊണ്ടാണ് അതിനേക്കാള്‍ അപകടകരമായ പ്രസ്താവനയുമായി അദ്ദേഹം വീണ്ടും വന്നത്. എന്നും മുസ്ലിം സമുദായത്തെ അപമാനിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. പ്രവാചകന്റെ മുടി എന്ന് വിശേഷിപ്പിച്ച് വിശ്വാസികളെ വഞ്ചിച്ച് പണമുണ്ടാക്കാന്‍ ശ്രമിച്ച ചരിത്രമുണ്ട് അദ്ദേഹത്തിന്. ഹജ്ജ് കമ്മിറ്റിയില്‍ സ്വകാര്യ ക്വാട്ട വര്‍ദ്ധിപ്പിക്കണമെന്നാണ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ എന്നോടു പറഞ്ഞത്. അതായത് സ്വകാര്യ ക്വാട്ടയിലെ ഉയര്‍ന്ന തുക നല്‍കി അവര്‍ക്കു ലാഭം ഉണ്ടാക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താത്പര്യമെന്നര്‍ത്ഥം.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ നമ്മുടെ പാര്‍ലമെന്റില്‍ 33 ശതമാനം വനിതകള്‍ വരാന്‍ പോവുകയാണ്. ഇക്കണക്കിന്, അവരെയൊക്കെ തുണികൊണ്ടു മറച്ചു മാറ്റിയിരുത്തണമെന്ന് ഈ ഉസ്താദ് പറയുമല്ലോ. ഒരു കാലത്തും മുസ്ലിം സമൂഹത്തിന് ഗുണമുള്ള കാര്യങ്ങള്‍ ചെയ്യുകയോ പറയുകയോ ചെയ്തയാളല്ല കാന്തപുരം, അബ്ദുള്ളക്കുട്ടി പറഞ്ഞു.